

ന്യൂഡൽഹി: ലാവലിൻ കേസ് വീണ്ടും ജസ്റ്റിസ് എൻവി രമണയുടെ ബെഞ്ചിലേക്ക് മാറ്റി. 11 മാസത്തെ ഇടവേളയ്ക്കു ശേഷം ലാവലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെയാണ് ലിസ്റ്റ് ചെയ്തിരുന്നത്. ജസ്റ്റിസ് രമണയാണ് കേസ് നേരത്തേയും കേട്ടിരുന്നത്. സെപ്റ്റംബർ 20ന് ശേഷം കേസ് പരിഗണിക്കും.
എന്തുകൊണ്ടാണ് ഇത് തങ്ങളുടെ ബെഞ്ചിലേക്ക് ലിസ്റ്റ് ചെയ്തതെന്ന് ജസ്റ്റിസ് യുയു ലളിത് സുപ്രീം കോടതി രജിസ്ട്രിയോട് ചോദിച്ചു. കേസ് നേരത്തെ വാദം കേട്ടിരുന്ന ബെഞ്ചിലേക്ക് ഹർജി മാറ്റാൻ നിർദേശിക്കുകയും ചെയ്തു.
2017 ഒക്ടോബർ മുതൽ 18 തവണയാണ് കേസ് സുപ്രീം കോടതിക്കു മുന്നിലെത്തിയത്. വിവിധ കക്ഷികളുടെ അഭിഭാഷകർ മാറ്റിവെക്കാൻ ആവശ്യപ്പെടുകയും മറുപടി ഫയൽ ചെയ്യാൻ വൈകിക്കുകയും ചെയ്തതിനാൽ കേസ് നീണ്ടു പോവുകയായിരുന്നു. ജസ്റ്റിസ് രമണ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് അന്ന് മുതൽ ഈ കേസ് പരിഗണനക്ക് വന്നിരുന്നത്. യുയു ലളിതിന് മുമ്പാകെ കേസ് ലിസ്റ്റ് ചെയ്തപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള കക്ഷികളുടെ അഭിഭാഷകർ എതിർത്തിരുന്നില്ല.
ലാവലിൻ കേസിൽ പിണറായി വിജയൻ, ഊർജ വകുപ്പ് മുൻ സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നൽകിയ അപ്പീലാണ് സുപ്രീംകോടതിക്ക് മുമ്പാകെയുള്ളത്. ഇവർക്ക് കോടതി നോട്ടീസയച്ചിരുന്നു. വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കസ്തൂരിരംഗ അയ്യർ, ശിവദാസൻ, രാജശേഖരൻ നായർ എന്നിവരുടെ വിചാരണ സുപ്രീം കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates