'ജോലി വേണമെങ്കില്‍ ഒരാളെയെങ്കിലും വന്ധ്യംകരണത്തിന് കൊണ്ടുവരിക' ; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാരിന്റെ ഉത്തരവ്, വിവാദം

'ജോലി വേണമെങ്കില്‍ ഒരാളെയെങ്കിലും വന്ധ്യംകരണത്തിന് കൊണ്ടുവരിക' ; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാരിന്റെ ഉത്തരവ്, വിവാദം

മോശം പ്രകടനം കാഴ്ചവെച്ചവരുടെ പേരുവിവരങ്ങള്‍ കണ്ടെത്താനും അവരുടെ ശമ്പളം പിടിച്ചുവെക്കാനും നിര്‍ദേശിച്ചിട്ടുണ്ട്
Published on

ഭോപ്പാല്‍ : വന്ധ്യംകരണത്തിനായി ഒരു പുരുഷനെയെങ്കിലും മാര്‍ച്ച് മാസത്തിന് മുമ്പ് കൊണ്ടുവന്നിരിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ്. പുരുഷ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഈ നിര്‍ദേശം നല്‍കിയത്. മാര്‍ച്ച് മാസം അവസാനത്തിന് മുമ്പ് ഒരു പുരുഷനെയെങ്കിലും വന്ധ്യംകരണത്തിന് കൊണ്ടുവരാത്തവര്‍ നിര്‍ബന്ധിത വിരമിക്കലിന് തയ്യാറെടുത്തോളാനും ഉത്തരവില്‍ വ്യക്തമാക്കുന്നു. കമല്‍നാഥ് സര്‍ക്കാരിന്റെ ഉത്തരവ് ഇതിനോടകം വിവാദമായിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് വിവാദ ഉത്തരവെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.

കുടുംബാസൂത്രണ പരിപാടിയില്‍ പുരുഷന്മാരുടെ പങ്കാളിത്വം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 11ന് മധ്യപ്രദേശ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.  ദേശീയ കുടുംബാരോഗ്യ സര്‍വേ 4 പ്രകാരം 0.5 ശതമാനം പുരുഷന്മാര്‍ മാത്രമാണ് മധ്യപ്രദേശില്‍ വന്ധ്യംകരണത്തിന് വിധേയരായിട്ടുള്ളത്. കുടുംബാസൂത്രണ പദ്ധതി പ്രകാരം അഞ്ച് മുതല്‍ 10 വരെ പുരുഷന്മാരുടെ വന്ധ്യംകരണം ഉറപ്പുവരുത്തേണ്ടത് ഓരോ ആരോഗ്യപ്രവര്‍ത്തകന്റെയും ഉത്തരവാദിത്വമാണ്. ഇതിനായി നിശ്ചിത ടാര്‍ഗെറ്റും നല്‍കിയിട്ടുണ്ട്.

ഇതുപ്രകാരം 2019- 20 കാലയളവില്‍ ഒരാളെ പോലും വന്ധ്യംകരണത്തിന് വിധേയരാക്കാന്‍ സാധിക്കാത്തവരുടെ ഒരുമാസത്തെ ശമ്പളം പിടിച്ചുവെക്കുമെന്നും അല്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കലിന് തയ്യാറെടുത്തുകൊള്ളാനുമാണ് എന്‍എച്ച്എം ഡയറക്ടര്‍ പുറത്തിറക്കിയിരിക്കുന്ന ഉത്തരവില്‍ പറയുന്നത്. ആരോഗ്യവകുപ്പിനോട് മോശം പ്രകടനം കാഴ്ചവെച്ചവരുടെ പേരുവിവരങ്ങള്‍ കണ്ടെത്താനും അവരുടെ ശമ്പളം പിടിച്ചുവെക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇവരുടെ പേര് നിര്‍ബന്ധിത വിരമിക്കിലിനായി നിര്‍ദേശിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. സംസ്ഥാനത്ത് വന്ധ്യംകരണത്തിന് വിധേയരാകുന്ന പുരുഷന്മാരുടെ എണ്ണം വളരെ കുറഞ്ഞുവരുന്നതിനാലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എത്തിയത്.

ഞങ്ങള്‍ ബലാല്‍ക്കരമായി ഇതുനടപ്പാക്കണം എന്നല്ല ആവശ്യപ്പെടുന്നത്. ബോധവല്‍ക്കരണം ശക്തിപ്പെടുത്തണമെന്നാണ് ആഗ്രഹിക്കുന്നത്. കുടുംബാസൂത്രണം ആഗ്രഹിക്കുന്ന നിരവധി പേര്‍ ഉണ്ട്. എന്നാല്‍ അവര്‍ക്ക് ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. ഒരു വര്‍ഷത്തെ കാലയളവിനുള്ളില്‍ ഒരാളെ പോലും ബോധവല്‍ക്കരിച്ച് ഇതിനായി എത്തിക്കാന്‍ സാധിക്കാത്തത് ജീവനക്കാരുടെ കാര്യക്ഷമതയില്ലായ്മയാണ് കാണിക്കുന്നത് എന്ന് ദേശീയ ആരോഗ്യ മിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.പ്രഗ്യ തിവാരി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com