

ന്യൂഡൽഹി: റോഡുകളിലെ നിയമലംഘനത്തിന് കര്‍ശനനടപടികള്‍ നിര്‍ദ്ദേശിക്കുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി രാജ്യസഭയും പാസാക്കി. വാഹനാപകടങ്ങൾ തടയാൽ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് ബിൽ. റോഡ് സുരക്ഷ മെച്ചപ്പെടുത്താനും അഴിമതി ഇല്ലാതാക്കാനും ബിൽ ലക്ഷ്യമിടുന്നു
ബില്ലിനെ സഭയിൽ 108പേർ പിന്തുണച്ചപ്പോൾ 13 പേർ എതിർപ്പ് പ്രകടിപ്പിച്ചു. പിഴശിക്ഷയില്‍ പത്തിരട്ടിയോളം വര്‍ധനയാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്. വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് രണ്ടരലക്ഷം രൂപയും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപയും ലഭ്യമാക്കും. പുതിയ സാങ്കേതിക വിദ്യകള്‍ക്കനുസരിച്ചാണ് ബില്ലിന്റെ രൂപകല്‍പ്പന.
ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ചാല്‍ 1000 രൂപ പിഴ (നിലവില്‍ 100), മദ്യപിച്ച് വാഹനമോടിച്ചാല്‍ 10,000 രൂപ (നിലവില്‍ 2000 രൂപ), അമിത വേഗത്തില്‍ വാഹനം ഓടിച്ചാല്‍ 5000 രൂപ (നിലവില്‍ 500), ആംബുലന്‍സ്, ഫയര്‍എന്‍ജിന്‍, പൊലീസ് കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ക്ക് യാത്രാ തടസമുണ്ടാക്കിയാല്‍ 10,000 രൂപ പിഴ, ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ 5000 രൂപ, വാഹനം ഓടിച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗം, അശ്രദ്ധമായ ഡ്രൈവിംഗ് പിഴ 5000 രൂപ, അമിതഭാരം കയറ്റിയാല്‍ 20,000 രൂപ, പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാല്‍ രക്ഷിതാവിന് 25,000 രൂപ പിഴയും മൂന്ന് വര്‍ഷം തടവും ലൈസന്‍സ് റദ്ദാക്കലും.
ബിൽ പ്രകാരം ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി പുതുക്കാനുള്ള സമയ പരിധി ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെയാകും. അപകടങ്ങള്‍ക്ക് കാരണമാകുന്ന റോഡുകളുടെ തെറ്റായ രൂപകല്‍പന, ശോചനീയാവസ്ഥ എന്നിവയ്ക്ക് കോണ്‍ട്രാക്ടര്‍മാര്‍, നഗരാധികൃതര്‍ എന്നിവര്‍ ഉത്തരവാദികളാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates