ന്യൂഡല്‍ഹി: ക്യാമ്പസില്‍ തുടരുന്ന വിദ്യാര്‍ത്ഥികളോട് വീടുകളിലേക്ക് മടങ്ങണമെന്ന് ജെഎന്‍യു അധികൃതര്‍. രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ ജൂണ്‍ 25ന് ശേഷം ക്യാമ്പസിലേക്ക് മടങ്ങി എത്തിയാല്‍ മതിയെന്നും അധികൃതർ ആവശ്യപ്പെട്ടു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകൾ ആഭ്യന്തര മന്ത്രാലയം എന്നിവരെല്ലാം കൃത്യമായി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. 2020 ജൂണ്‍ 25നോ അതിനു ശേഷമോ വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസിലേക്ക് മടങ്ങാമെന്നും അതുവരെ എല്ലാ അക്കാദമിക് പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണെന്നും സര്‍ക്കുലര്‍ വ്യക്തമാക്കി.
റെയില്‍വേ കൂടുതല്‍ പ്രത്യേക ട്രെയിനുകളും ജൂണ്‍ ആദ്യത്തോടെ 200 ട്രെയിനുകളും സര്‍വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തിനകത്ത് ബസ്, ടാക്സി സര്‍വീസുകള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ വിദ്യാര്‍ത്ഥികളെ നാട്ടിലേക്ക് എത്തിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചതായും സര്‍ക്കുലറില്‍ പറയുന്നു.
മാര്‍ച്ച് ആദ്യം ഹോസ്റ്റലില്‍ നിന്ന് മാറണമെന്ന അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിദ്യാർത്ഥികൾ ഹോസ്റ്റല്‍ വിടുകയും ഡല്‍ഹിയില്‍ താത്കാലികമായി താമസിക്കുകയും ചെയ്യുകയായിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് പൊതുഗതാഗതമില്ലാത്ത സാഹചര്യത്തില്‍ ക്യാമ്പസിലെ ഹോസ്റ്റലിലേക്ക് മടങ്ങിവരണമെന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങിപ്പോകണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates