വീട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെ വിവാഹം കഴിച്ചു ; യുവ ദമ്പതികളെ നഗ്നരാക്കി മര്‍ദിച്ചു, മൂത്രം കുടിപ്പിച്ചു

വീട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെ വിവാഹം കഴിച്ചു ; യുവ ദമ്പതികളെ നഗ്നരാക്കി മര്‍ദിച്ചു, മൂത്രം കുടിപ്പിച്ചു

വീട്ടുകാരുടെ ഇഷ്ടം മാനിക്കാതെ വിവാഹം കഴിച്ചതിന് ദമ്പതികളെ വീട്ടുകാര്‍ നഗ്നരാക്കി മര്‍ദിക്കുകയും, മൂത്രം കുടിപ്പിക്കുകയും ചെയ്തതായി പരാതി
Published on

ഭോപ്പാല്‍ : വീട്ടുകാരുടെ ഇഷ്ടം മാനിക്കാതെ വിവാഹം കഴിച്ചതിന് യുവദമ്പതികളെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നഗ്നരാക്കി മര്‍ദിക്കുകയും, മൂത്രം കുടിപ്പിക്കുകയും ചെയ്തതായി പരാതി. മധ്യപ്രദേശിലെ അലിരാജ്പൂരിലാണ് സംഭവം. യുവാവിനെ കുറ്റിയില്‍ കെട്ടിയിട്ടശേഷം, യുവതിയെ നഗ്നയാക്കി മര്‍ദിക്കുകയായിരുന്നു. മുടി മുറിക്കുകയും, ഇവരെ മൂത്രം കുടിപ്പിക്കുകയും ചെയ്തതായാണ് പരാതി. മര്‍ദന ദൃശ്യങ്ങള്‍ പ്രതികളിലൊരാള്‍ വീഡിയോയില്‍ പകര്‍ത്തിയെന്നും ദമ്പതികള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 

വീട്ടുകാരുടെ ഇംഗിതം മാനിക്കാത്തതിനാണ് ശിക്ഷ. വീട്ടുകാരുടെ അഭിമാനം മുറിപ്പെടുത്തിയതിനുള്ള പ്രതികാരമാണെന്നും മര്‍ദനത്തിനിടെ ഇവര്‍ പറഞ്ഞതായി യുവതി വ്യക്തമാക്കി. 23 കാരനായ യുവാവും, 21കാരിയായ യുവതിയും കഴിഞ്ഞ മെയിലാണ്, വീട്ടുകാരുടെ എതിര്‍പ്പ് വകവെയ്ക്കാതെ വിവാഹം കഴിച്ചത്. അലിരാജ്പൂര്‍ സ്വദേശികളാണ് ഇരുവരും. 

വിവാഹത്തിന് ശേഷം യുവാവ്, പെണ്‍വീട്ടുകാര്‍ക്ക് 70,000 രൂപയും രണ്ട് ആടിനെയും നല്‍കി. ഇതോടെ വീട്ടുകാരുടെ എതിര്‍പ്പ് മയപ്പെട്ടു. എന്നാല്‍ വിവാഹത്തെ ജാതി പഞ്ചായത്ത് എതിര്‍ത്തു. ഇതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ദമ്പതികള്‍ക്കെതിരെ രംഗത്തുവരികയായിരുന്നു. 

ഗുജറാത്തില്‍ നിന്നും കഴിഞ്ഞയാഴ്ച മടങ്ങിയെത്തിയ ദമ്പതികള്‍ യുവാവിന്റെ അമ്മാവന്റെ വീട്ടില്‍ കഴിയുകയായിരുന്നു.  വിവരം അറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വീട് വളഞ്ഞ്, തോക്ക് ചൂണ്ടി ഇരുവരെയും തട്ടിക്കൊണ്ടു പോകുകയായിരുന്നു എന്ന് പൊലീസ് ഓഫീസര്‍ വികാസ് കാപിസ് അറിയിച്ചു. പെണ്‍കുട്ടിയുടെ അച്ഛന്‍, രണ്ട് അമ്മാവന്‍മാര്‍, മറ്റ് മൂന്നുപേര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. കേസില്‍ രണ്ടുപേരെ അറസ്റ്റുചെയ്തതായും പൊലീസ് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com