ന്യൂഡൽഹി: ആറാഴ്ചത്തെ വേനലവധി കഴിഞ്ഞ് സുപ്രിംകോടതി നാളെ തുറക്കും. ശബരിമല, അയോധ്യ ഭൂമി തർക്കം, റഫാൽ കേസിലെ പുനഃപരിശോധന ഹർജികൾ, രാഹുൽഗാന്ധിക്കെതിരായ കോടതി അലക്ഷ്യ കേസ് തുടങ്ങിയവ പരിഗണനയ്ക്ക് വരും. ഈ കേസുകളിൽ വിധി ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിൽ 31 ജഡ്ജിമാരടങ്ങിയതാണ് സുപ്രീംകോടതിയിലെ ഫുൾ കോർട്ട്. ഏറെ കാലത്തിന് ശേഷം 31 ജഡ്ജിമാരുമായി സുപ്രിംകോടതി പ്രവർത്തിക്കുന്നു എന്ന സവിശേഷതയും ഇത്തവണയുണ്ട്. സുപ്രിംകോടതിയുടെ പരമാവധി ജഡ്ജിമാരുടെ എണ്ണം 31 ആണ്.
ശബരിമല സ്ത്രീപ്രവേശന കേസിൽ പുനപരിശോധന ഹർജികളിൽ വാദം കേട്ട കോടതി വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്. റഫാൽ കേസിന്റെ പുനഃപരിശോധന ഹർജികളിലും വിധി പുറപ്പെടുവിക്കാനുണ്ട്. മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിൻഹ, അരുൺ ഷൂറി, പ്രശാന്ത് ഭൂഷൺ എന്നിവരാണ് റഫാൽ കേസിൽ പുനഃപരിശോധന ഹരജി നൽകിയത്. 2018 ഡിസംബർ 14ലെ വിധി പുനഃപരിശോധിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.
‘കാവൽക്കാരൻ കള്ളനാണ്’ എന്ന മുദ്രാവാക്യത്തിൽ രാഹുൽ ഗാന്ധി കോടതിയെ പരാമർശിച്ചതിനെതിരായ കോടതിയലക്ഷ്യ കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് പരിഗണിക്കുക. ബി.ജെ.പി നേതാവും എം.പിയുമായ മീനാക്ഷി ലേഖിയാണ് ഹരജി നൽകിയത്. ഈ കേസിൽ രാഹുൽ ഗാന്ധി കോടതിയോട് നിരുപാധികം മാപ്പപേക്ഷിച്ചിരുന്നു.
രാഷ്ട്രീയമായി ഏറെ മാനങ്ങളുള്ള രാമജന്മഭൂമി- ബാബരി മസ്ജിദ് ഭൂമി തർക്ക കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് പരിഗണിക്കുക. കേസിൽ സുപ്രിംകോടതി മുൻ ജഡ്ജി ജസ്റ്റിസ് എഫ്.എം.ഐ ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ മധ്യസ്ഥ സമിതിയെ കോടതി നിയോഗിച്ചിരുന്നു. ശ്രീശ്രീ രവിശങ്കറും, അഭിഭാഷകനായ ശ്രീരാം പഞ്ചുവും ഉൾപ്പെട്ട സമിതി അയോധ്യതർക്കം രമ്യമായി പരിഹരിക്കാമെന്ന ശുഭാപ്തി വിശ്വാസത്തിലാണ്. ഈ കേസിന് ആഗസ്റ്റ് 15 വരെ സമയം അനുവദിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates