വോട്ടെണ്ണൽ എട്ട് മണി മുതൽ; ഫലമറിയാൻ മണിക്കൂറുകൾ മാത്രം

അടുത്ത അഞ്ച് വർഷം രാജ്യം ആര് ഭരിക്കണമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം
വോട്ടെണ്ണൽ എട്ട് മണി മുതൽ; ഫലമറിയാൻ മണിക്കൂറുകൾ മാത്രം
Updated on
1 min read

ന്യൂഡൽഹി: അടുത്ത അഞ്ച് വർഷം രാജ്യം ആര് ഭരിക്കണമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന  വിധി ദിനം ഇന്ന്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ട് മണി മുതൽ ആരംഭിക്കും.  

ഫല സൂചനകൾ ഉച്ചയോടെ പുറത്തു വരും. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിൽ വിവിപാറ്റ് കൂടി എണ്ണേണ്ടതിനാൽ വൈകീട്ട് ആറോടെയാകും ഔദ്യോഗിക ഫല പ്രഖ്യാപനം. ഏപ്രിൽ 11 മുതൽ ഈ മാസം 19 വരെ ഏഴ് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിൽ പോളിങ് 67.11 ശതമാനമാണ്. 

കേരളത്തിൽ മൊത്തം രണ്ട് കോടിയിലേറെ വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയത്. 227 സ്ഥാനാർഥികളിൽ നിന്നാണ് 20 പേരെ തെരഞ്ഞെടുക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സംസ്ഥാന പൊലീസ് സേന പ്രവേശിക്കുന്നതു തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിട്ടുണ്ട്. തപാൽ വോട്ടിലെ വ്യാപക ക്രമക്കേടു കണക്കിലെടുത്ത്, വോട്ടെണ്ണൽ കേന്ദ്രത്തിൽ പക്ഷം ചേർന്നുള്ള ഇടപെടലുകൾ ഒഴിവാക്കാനാണിത്.

വോട്ടെണ്ണൽ കേന്ദ്രത്തിൽ കേന്ദ്ര സേനയ്ക്കു മാത്രമാണു സുരക്ഷാ ചുമതല. പുറത്തെ സുരക്ഷ കേരള സായുധ സേനയ്ക്കാണ്. കേന്ദ്രത്തിന്റെ 100 മീറ്റർ പരിധിക്കു പുറത്താണു ലോക്കൽ പൊലീസിന്റെ അധികാര പരിധി.

എക്സിറ്റ് പോൾ ഫലങ്ങൾ നൽകിയ ആവേശത്തിൽ കേന്ദ്രത്തിൽ വീണ്ടും നരേന്ദ്ര മോദി തന്നെയെന്ന് ഉറപ്പിച്ചാണ് ബിജെപി നിൽക്കുന്നത്. ഫലം അനുകൂലമായാൽ ഇന്നു തന്നെ മന്ത്രിസഭാ രൂപീകരണ നീക്കങ്ങൾ തുടങ്ങാനാണ് ബിജെപി ആലോചന. ഈ മാസം 26ന് മോദിയുടെ സത്യപ്രതിജ്ഞയും പദ്ധതിയിടുന്നു. 2014ൽ മെയ് 26നാണ് മോദി അധികാരമേറ്റത്. ഇത് മോദിയുടെ ഭാഗ്യ തീയതിയായി പാർട്ടി കരുതുന്നു. പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മൻ കി ബാത്തി’ന്റെ ആദ്യ പതിപ്പ് 26ന് പ്രക്ഷേപണം ചെയ്യാനും ആലോചനയുണ്ട്. ഇന്ന് ഡൽഹിയിലുണ്ടാവണമെന്നു കേന്ദ്ര മന്ത്രിമാർക്കു മോദി നിർദേശം നൽകിയിട്ടുണ്ട്. 

കോൺഗ്രസ് ഉൾപ്പെട്ട പ്രതിപക്ഷ നിര, യഥാർഥ ഫലം വരുമ്പോൾ പ്രവചനങ്ങളെല്ലാം തെറ്റുമെന്ന പ്രതീക്ഷയിലാണുള്ളത്. എൻഡിഎയ്ക്കു കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ പ്രതിപക്ഷ കക്ഷികളെയെല്ലാം കോർത്തിണക്കി ബിജെപി വിരുദ്ധ വിശാല മുന്നണി രൂപീകരിക്കാമെന്ന പ്രതീക്ഷയിലാണു പ്രതിപക്ഷം. ഇതിനായി ബിജെഡി, ടിആർഎസ്, വൈഎസ്ആർ കോൺഗ്രസ് എന്നിവരേയും ഒപ്പം കൂട്ടാനാണ് കോൺ​ഗ്രസ് ലക്ഷ്യമിടുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com