ശക്തികേന്ദ്രങ്ങളില്‍ വന്‍ വോട്ടു ചോര്‍ച്ച; സ്വയം വിമര്‍ശനപരമായി പരിശോധിക്കും, തിരുത്തലുകള്‍ വരുത്തുമെന്ന് സിപിഎം

കേരളത്തില്‍ ശബരിമല ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തിരിച്ചടിക്കു കാരണമായിട്ടുണ്ടോയെന്ന് സംസ്ഥാന ഘടകം പരിശോധിക്കുമെന്ന് യെച്ചൂരി 
ശക്തികേന്ദ്രങ്ങളില്‍ വന്‍ വോട്ടു ചോര്‍ച്ച; സ്വയം വിമര്‍ശനപരമായി പരിശോധിക്കും, തിരുത്തലുകള്‍ വരുത്തുമെന്ന് സിപിഎം
Updated on
1 min read

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ വലിയ വോട്ടുചോര്‍ച്ചയുണ്ടായെന്ന് പാര്‍ട്ടി പൊളിറ്റ് ബ്യുറോയുടെ വിലയിരുത്തല്‍. രാഷ്ട്രീയ ശക്തി വീണ്ടെടുക്കുന്നതിന് ആവശ്യമായ തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് പൊളിറ്റ് ബ്യൂറോ യോഗത്തിനു ശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. 

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്കുണ്ടായത്. തമിഴ്‌നാട്, ആന്ധ്ര എന്നിങ്ങനെ ചില സംസ്ഥാനങ്ങളില്‍ ഒഴികെ മിക്കയിടത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ കനത്ത നഷ്ടമാണ് നേരിട്ടത്. സിപിഎമ്മിനു ഇടതു പാര്‍ട്ടികള്‍ക്കും ശക്തമായ തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ അഭിമുഖീകരിക്കേണ്ടി വന്നതെന്ന് പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ അറിയിച്ചു.

ശക്തികേന്ദ്രങ്ങളില്‍ സിപിഎമ്മിന് വലിയ വോട്ടുചോര്‍ച്ചയുണ്ടായിട്ടുണ്ട്. ഇതിന്റെ കാരണങ്ങളില്‍ ചിലത് രണ്ടു ദിവസമായി ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്തു. സംസ്ഥാന ഘടകങ്ങള്‍ ഇക്കാര്യങ്ങള്‍ വിമര്‍ശനപരമായി പരിശോധിക്കും. അതിനുശേഷം ജൂണ്‍ ഏഴു മുതല്‍ ഒന്‍പതു വരെ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം തെരഞ്ഞെടുപ്പു പരാജയം ചര്‍ച്ചാ വിഷയമാക്കും. സിപിഎമ്മിന്റെ  ശക്തി വീണ്ടെടുക്കുന്നതിനും ജനകീയ പോരാട്ടങ്ങളിലൂടെ രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നതിനും വേണ്ട തിരുത്തല്‍ നടപടികള്‍ക്കു കേന്ദ്രകമ്മിറ്റി രൂപം നല്‍കും. കേരളത്തില്‍ ശബരിമല ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തിരിച്ചടിക്കു കാരണമായിട്ടുണ്ടോയെന്ന് സംസ്ഥാന ഘടകം പരിശോധിക്കുമെന്ന് ചോദ്യത്തിനു മറുപടിയായി യെച്ചൂരി പറഞ്ഞു.

അഞ്ചു വര്‍ഷത്തെ എന്‍ഡിഎ ഭരണത്തിലൂടെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിനുണ്ടായ പ്രശ്‌നങ്ങളില്‍നിന്നു ശ്രദ്ധ തിരിച്ചാണ് ബിജെപി വിജയം നേടിയതെന്ന് സിപിഎം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. അതി ദേശീയതാ വാദങ്ങളും ഭീകരതയ്‌ക്കെതിരായ പോരാട്ടവും ഉയര്‍ത്തിക്കാട്ടി ദൈനംദിന ജീവിത പ്രശ്‌നങ്ങളെ മറച്ചുപിടിക്കുകയാണ് ബിജെപി ചെയ്തത്. ഇതിന് സാങ്കേതിക വിദ്യയും സൂക്ഷ്മ തലത്തിലുള്ള സോഷ്യല്‍ എന്‍ജിനിയറിങ്ങും മാധ്യമ സഹായവും വന്‍തോതിലുള്ള ധനശക്തിയുമെല്ലാം അവര്‍ ഉപയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു കമ്മിഷനും ഇതില്‍ ്അവരുടേതായ പങ്കു വഹിച്ചെന്ന് പൊളിറ്റ് ബ്യൂറോ ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com