ബംഗലൂരു : ശ്രീലങ്കയിലുണ്ടായ സ്‌ഫോടനങ്ങളില്‍ കര്‍ണാടകയിലെ ഏഴ് ജെഡിഎസ് നേതാക്കളെ കാണാതായി. ഇതില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരില്‍ രണ്ട് ജെഡിഎസ് നേതാക്കളുമുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയാണ് അറിയിച്ചത്. ഇതിന് പിന്നാലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു.
ജെഡിഎസ് നേതാക്കളായ കെ ജി ഹനുമന്തരായപ്പ, എം രംഗപ്പ എന്നിവരാണ് കൊല്ലപ്പെട്ടത്. തുംകൂര്‍, ചിക്കബെല്ലാപൂര്‍ എന്നിവിടങ്ങളിലെ ജെഡിഎസ് നേതാക്കളാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സ്‌ഫോടനമുണ്ടായ കൊളംബോയിലെ ഷാന്‍ഗ്രി-ലാ ഹോട്ടലിലാണ് തങ്ങിയിരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം അവധി ആഘോഷിക്കാന്‍ പോയതാണ് നേതാക്കള്‍. സംഭവത്തില്‍ മുഖ്യമന്ത്രി കുമാരസ്വാമി ഞെട്ടല്‍ രേഖപ്പെടുത്തി.
ചിക്കബെല്ലാപുര മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് എം.വീരപ്പമൊയ്ലിക്കായി പ്രചാരണം നടത്തിയ നേതാക്കളെയാണ് കാണാതായത്. സ്‌ഫോടനം നടന്നതിന് ശേഷം ഇവര്‍ കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. ശ്രീലങ്കയില്‍ സ്‌ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ടവരില്‍ ആറ് ഇന്ത്യക്കാരും ഉള്‍പ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ വാര്‍ത്ത പുറത്തുവരുന്നത്.
35 വിദേശികളടക്കം ആകെ 290 മരണമാണ് സ്‌ഫോടനത്തില്‍ സംഭവിച്ചത്. 500 ലേറെപ്പേര്‍ പരുക്കേറ്റ് ചികില്‍സയിലാണ്. സ്‌ഫോടനങ്ങള്‍ നടത്താന്‍ സഹായിച്ചെന്ന് കരുതുന്ന 24 പേരെ കസ്റ്റഡിയിലെടുത്തു. അതിനിടെ പ്രസിഡന്റ് മൈത്രിപാല ദേശീയ കൗണ്‍സില്‍ യോഗം വിളിച്ചു.
സ്ഫോടനങ്ങൾക്ക് പിന്നിൽ നാഷണൽ തൗഹീദ് ജമാ അത്ത് ( എൻടിജെ) ആണെന്നാണ് പ്രധാന സംശയം. എന്‍ടിജെ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നതായി പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം രാജ്യത്തെ ബുദ്ധമത ആരാധനാകേന്ദ്രങ്ങളിലെ പ്രതിമകൾ വ്യാപകമായി നശിപ്പിച്ചതോടെയാണ് എന്‍ടിജെ സംഘടന ശ്രദ്ധാകേന്ദ്രമാകുന്നത്. അതേസമയം സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates