ഹൈദരാബാദ്: യുവ വെറ്ററിനറി ഡോക്ടറെ തീ കൊളുത്തിക്കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവച്ചുകൊന്നതിൽ പ്രതികരണവുമായി ഇരയുടെ കുടുംബം. മകളെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികൾ കൊല്ലപ്പെട്ടതിൽ സന്തോഷമെന്നാണ് കൊലപാതകത്തോട് ഡോക്ടറുടെ അച്ഛൻ പ്രതികരിച്ചത്.
"എന്റെ മകള്‍ മരിച്ചിട്ട് ഇപ്പോള്‍ പത്ത് ദുവസമായി. സര്‍ക്കാരിനോടും പൊലീസിനോടും ഞാന്‍ നന്ദി അറിയിക്കുന്നു. അവളുടെ ആത്മാവിന് ഇപ്പോള്‍ സമാധാനം ലഭിച്ചിട്ടുണ്ടാകും", ഡോക്ടറുടെ അച്ഛന്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് രാവിലെ അറിഞ്ഞപ്പോൾ ഞെട്ടലാണ് ഉണ്ടായതെന്നും നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കുടുംബം പറഞ്ഞു. പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടു.
പൊലീസ് കസ്റ്റഡിയിലായിരുന്ന മുഹമ്മദ് എന്ന് വിളിപ്പേരുള്ള ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചിന്നകേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്. നാല് പ്രതികളും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഹൈദരാബാദിൽ ഇന്ന് പുലർച്ചെയായിരുന്നു കൊലപാതകം.
തെളിവെടുപ്പിനിടയിൽ പ്രതികൾ ഓടി രക്ഷപെടാൻ ശ്രമിച്ചെന്നും ഇത് തടയാൻ ശ്രമിച്ചപ്പോൾ ആക്രമിക്കുകയായിരുന്നെന്നുമാണ് പൊലീസിന്റെ വിശദീകരണം. പ്രതികൾ ആക്രമിച്ചപ്പോൾ വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം പുനരവതരിപ്പിച്ചുള്ള തെളിവെടുപ്പിനിടയിലാണ് പ്രതികൾ ഓടി രക്ഷപെടാൻ ശ്രമിച്ചത്. കൊലപാതകം നടന്ന ഷംഷാബാദ് ടോൾ ഗേറ്റിന് അടുത്തെത്തിയായിരുന്നു തെളിവെടുപ്പ്. പൊലീസുകാരുടെ കൈവശമുണ്ടായിരുന്ന തോക്ക് പിടിച്ചെടുത്ത് പ്രതികൾ ആക്രമിക്കുകയായിരുന്നെന്നാണ് തെലങ്കാന പൊലീസിന്റെ വിശദീകരണം.
നവംബർ 27-ാം തീയ്യതി രാത്രിയാണ് 26കാരിയായ വെറ്ററിനറി ഡോക്ടറെ ക്രൂരമായി കൊല ചെയ്തത്. യുവതിയുടെ സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറാക്കിയ പ്രതികള്‍, സഹായിക്കാനെന്ന വ്യാജേന കൂടെക്കൂടി ലോറി പാളയത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates