കടം 24,000 രൂപ ; എഴുതി തള്ളിയത് 13 രൂപ മാത്രം ; അന്തം വിട്ട് കര്‍ഷകര്‍

കാര്‍ഷിക വായ്പ എഴുതി തള്ളിയതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അറിയിപ്പുകള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് കര്‍ഷകര്‍
കടം 24,000 രൂപ ; എഴുതി തള്ളിയത് 13 രൂപ മാത്രം ; അന്തം വിട്ട് കര്‍ഷകര്‍
Updated on
1 min read


ഭോപ്പാല്‍ :  രണ്ടു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് അധികാരമേറ്റ ഉടന്‍ തന്നെ മധ്യപ്രദേശ്  മുഖ്യമന്ത്രി കമല്‍നാഥ് പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ തന്നെ ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പിടുകയും ചെയ്തിരുന്നു. ഇതോടെ കാര്‍ഷികമേഖലയിലെ പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞിരുന്ന കര്‍ഷകര്‍ ഏറെ പ്രതീക്ഷയിലായിരുന്നു. 

എന്നാല്‍ കാര്‍ഷിക വായ്പ എഴുതി തള്ളിയതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അറിയിപ്പുകള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് സംസ്ഥാനത്തെ കര്‍ഷകര്‍. 23,815 രൂപ കടമുള്ള കര്‍ഷകന്റെ '13' രൂപയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ എഴുതിത്തള്ളിയത്. അഗര്‍ മല്‍വ ജില്ലയിലെ നിപാനിയ ബാജിനാഥ് വില്ലേജിലുള്ള ശിവ്‌ലാല്‍ കടാരിയ എന്ന കര്‍ഷകനാണ് പഞ്ചായത്തില്‍ നിന്നും 13 രൂപ എഴുതിത്തള്ളിയതായി അറിയിപ്പ് കിട്ടിയത്.

'വളവും വിത്തും വാങ്ങാനാണ് സഹകരണ ബാങ്കില്‍ നിന്നും ആദ്യം 20,000 രൂപയും പിന്നീട് 3615 രൂപയും വായ്പ എടുത്തത്. രണ്ടുലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങളെല്ലാം എഴുതിത്തള്ളുമെന്നായിരുന്നു കോണ്‍ഗ്രസിന്റെയും സര്‍ക്കാരിന്റെയും വാഗ്ദാനം.  ഇതനുസരിച്ച് അപേക്ഷകളെല്ലാം കൊടുത്ത് മുഴുവന്‍ തുകയും എഴുതിത്തള്ളുമെന്ന് കരുതിയിരിക്കുകയായിരുന്നു. അപ്പോഴാണ് 13 രൂപ എഴുതള്ളിയതായി പഞ്ചായത്ത് അറിയിച്ചതെന്ന് ശിവ് ലാല്‍ പറഞ്ഞു. ശിവ്‌നാരായണ്‍ എന്ന മറ്റൊരു കര്‍ഷകനും സമാനമായ ആരോപണവുമായി രംഗത്തെത്തി.

മുഖ്യമന്ത്രി കമല്‍നാഥിന്റെ മണ്ഡലത്തിലെ കര്‍ഷകനും വായ്പ എഴുതി തള്ളലില്‍ പരാതിയുമായി എത്തി. പതിനായിരം രൂപ വായ്പ എടുത്ത തന്റെ 232 രൂപയാണ് എഴുതി തള്ളിയതെന്ന് ഹമീദ് ഖാന്‍ എന്ന കര്‍ഷകനും പരാതിപ്പെട്ടു. അതിനിടെ ബാങ്കുകള്‍ ഇംഗ്ലീഷിലാണ് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തി. 55 ലക്ഷം കര്‍ഷകരുടെ 50 കോടി കടമാണ് മധ്യപ്രദേശില്‍ ആകെ എഴുതിത്തള്ളാനുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com