സാമൂഹിക അകലം ഉറപ്പാക്കാന്‍ മദ്യത്തിന്റെ ഹോം ഡെലിവറി പരിഗണിക്കണം ; സംസ്ഥാനങ്ങളോട് സുപ്രീംകോടതി

ലോക്ക്ഡൗണ്‍ കാലയളവില്‍ മദ്യശാലകള്‍ തുറന്ന തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി
സാമൂഹിക അകലം ഉറപ്പാക്കാന്‍ മദ്യത്തിന്റെ ഹോം ഡെലിവറി പരിഗണിക്കണം ; സംസ്ഥാനങ്ങളോട് സുപ്രീംകോടതി
Updated on
1 min read

ന്യൂഡല്‍ഹി: സാമൂഹിക അകലം നിലനിര്‍ത്തുന്നതിന് സംസ്ഥാനങ്ങള്‍ മദ്യം ഓണ്‍ലൈനായി വീട്ടിലെത്തിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ആണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ഇക്കാര്യത്തില്‍ ഒരു ഉത്തരവും പുറപ്പെടുവിക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ലോക്ക്ഡൗണ്‍ കാലയളവില്‍ മദ്യശാലകള്‍ തുറന്ന തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഘട്ടത്തില്‍ നേരിട്ട് മദ്യം വില്‍ക്കുന്നത് നിയമവിരുദ്ധവും മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കൗള്‍, ബി.ആര്‍.ഗവായ് എന്നിവരുടെ മൂന്നംഗ ബെഞ്ചാണ് മദ്യം വീട്ടിലെത്തിക്കുന്നത് സംസ്ഥാനങ്ങള്‍ പരിഗണിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാജ്യത്ത് ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ മദ്യവില്‍പനക്ക് അനുമതി നല്‍കിയത്.

എന്നാല്‍ മദ്യവില്‍പനശാലകള്‍ക്ക് മുമ്പില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിച്ച് വന്‍തിരക്ക് രൂപപ്പെട്ടത് ആശങ്കകള്‍ക്കിടയാക്കിയിരുന്നു. പലയിടങ്ങളിലും പൊലീസ് ലാത്തിചാര്‍ജ് നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി അഭിഭാഷകയായ അഞ്ജിതാം മിശ്രയാണ് കോടതിയെ സമീപിച്ചത്.

കേരളമടക്കം ചില സംസ്ഥാനങ്ങള്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടില്ല. അതേസമയം പഞ്ചാബ്, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ മദ്യം ഹോം ഡെലിവറി ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com