സിദ്ദുവിന് കര്‍താര്‍പൂര്‍ സന്ദര്‍ശിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി: തീര്‍ത്ഥാടകര്‍ക്ക് പാസ്‌പോര്‍ട്ട് വേണം; ഇമ്രാനെ തിരുത്തി പാക് സൈന്യം, ആശയക്കുഴപ്പം സൃഷ്ടിക്കുന്നെന്ന് ഇന്ത്യ

കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി
സിദ്ദുവിന് കര്‍താര്‍പൂര്‍ സന്ദര്‍ശിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി: തീര്‍ത്ഥാടകര്‍ക്ക് പാസ്‌പോര്‍ട്ട് വേണം; ഇമ്രാനെ തിരുത്തി പാക് സൈന്യം, ആശയക്കുഴപ്പം സൃഷ്ടിക്കുന്നെന്ന് ഇന്ത്യ
Updated on
1 min read

ന്യൂഡല്‍ഹി: കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. യാത്ര അനുമതി തേടി മൂന്നാമതും കത്തയച്ചതോടെയാണ് അനുമതി ലഭിച്ചത്. ഇതിലും മറുപടി തന്നില്ലെങ്കില്‍ അനുമതിക്ക് കാത്തു നില്‍ക്കാതെ പോകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

കര്‍താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന്റെ ക്ഷണം ലഭിച്ചിട്ടുണ്ട്. വിനീതനായ സിഖ് മതവിശ്വാസിയെന്ന നിലയില്‍ ആ ചരിത്രപരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയുന്നത് അഭിമാനമായി കാണുന്നു. അതുകൊണ്ട് സന്ദര്‍ശനത്തിന് അനുമതി നല്‍കണമെന്നായിരുന്നു സിദ്ദു മുമ്പ് അയച്ച കത്തിലൂടെ ആവശ്യപ്പെട്ടിരുന്നത്.

അതേസമയം കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനം ശനിയാഴ്ച നടക്കാനിരിക്കെ ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ തിരിച്ചറിയല്‍ നടപടികള്‍ സംബന്ധിച്ച വിഷയത്തില്‍ പാകിസ്ഥാന്‍ നിലപാട് മാറ്റി. സിഖ് തീര്‍ത്ഥാടകര്‍ക്ക് പാസ്‌പോര്‍ട്ടില്ലാതെ പ്രവേശനം നല്‍കും എന്ന ഇമ്രാന്‍ ഖാന്റെ പ്രഖ്യാപനം സൈന്യം തിരുത്തി. സുരക്ഷ പരിഗണിച്ച് പാസ്‌പോര്‍ട്ട് ഇല്ലാതെ ഇന്ത്യയില്‍ നിന്നും തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാനാവില്ലെന്ന് പാക് സേനാ വക്താവ് ആസിഫ് ഗഫൂര്‍ വ്യക്തമാക്കി.

പാസ്‌പോര്‍ട്ടിന് പകരം ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് മതിയെന്നായിരുന്നു ഇമ്രാന്റെ പ്രഖ്യാപനം. എന്നാല്‍ ഇക്കാര്യം പാകിസ്ഥാന്‍ ഔദ്യോഗികമായി അറിയിക്കാത്തത് ഇന്ത്യയില്‍ ഏറെ ആശയക്കുഴപ്പത്തിനിടയാക്കിയിരുന്നു. ഇതിനിടെയാണ് സൈനിക വക്താവിന്റെ പുതിയ പ്രഖ്യാപനം വരുന്നത്. വിഷയത്തില്‍ പാക്കിസ്ഥാന്‍ അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒപ്പിട്ട കരാര്‍ അനുസരിച്ച് പാസ്‌പോര്‍ട്ടാണ് അംഗീകൃതരേഖയെന്നും അതു മാറ്റണമെങ്കില്‍ ഇരുരാജ്യങ്ങളുടേയും സമ്മതം വേണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com