

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ പരാജയത്തിലേക്ക് നയിച്ച കാരണങ്ങളിലൊന്ന് അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം നേടിയ വിജയമായിരുന്നു. നിര്‍ണായകമായ അഞ്ച് സീറ്റുകളാണ് എഐഎംഐഎം നേടിയെടുത്തത്. ആര്‍ജെഡിക്ക് വിജയ സാധ്യതയുള്ള മണ്ഡലങ്ങളായിരുന്നു ഇതെന്നാണ് മഹാസഖ്യം ചൂണ്ടിക്കാണിക്കുന്നത്. ഒവൈസിയെ 'വോട്ട് കട്ടര്‍' എന്നാണ് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി വിശേഷിപ്പിച്ചത്.
വലിയ പാര്‍ട്ടികള്‍ തന്നോട് തൊട്ടുകൂടാത്തവനെപ്പോലെയാണ് പെരുമാറിയത് എന്ന് വിജയത്തെക്കുറിച്ച് ഒവൈസി പ്രതികരിച്ചു. 'ഞങ്ങളുടെ ബിഹാര്‍ അധ്യക്ഷന്‍ എല്ലാ പാര്‍ട്ടിക്കാരെയും സമീപിച്ചു. പക്ഷേ അവര്‍ ഞങ്ങളോട് സഹകരിക്കാന്‍ തയ്യാറായില്ല. വലിയ പാര്‍ട്ടികള്‍ എന്നോട് തൊട്ടുകൂടാത്തവനെപ്പോലെയാണ് പെരുമാറിയത്. പ്രമുഖ മുസ്ലിം നേതാക്കളെയും ഞങ്ങളുടെ പാര്‍ട്ടി പ്രസിഡന്റ് സമീപിച്ചു. പക്ഷേ ഒന്നും നടന്നില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് എനിക്ക് നിങ്ങളോട് പറയാന്‍ സാധിക്കില്ല' -ഒവൈസി പറഞ്ഞു. ഏത് പാര്‍ട്ടിയെ പിന്തുണയ്ക്കണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലിം വിഭാഗത്തിന് ഭൂരിപക്ഷമുള്ള സീമാഞ്ചല്‍ മേഖലയിലാണ് ഒവൈസി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. ഈ മേഖല പരമ്പരാഗതമായി ആര്‍ജെഡിക്കൊപ്പം നില്‍ക്കുന്ന മണ്ഡലങ്ങളായിരുന്നു. മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വഹയുടെ ആര്‍എല്‍എസ്പിയുമായും ബിഎസ്പിയുമായും സഖ്യമായാണ് ഒവൈസിയുടെ പാര്‍ട്ടി മത്സരിച്ചത്. 24 സീറ്റുകളുള്ള സീമാഞ്ചല്‍ മേഖലയില്‍ 20 സീറ്റിലാണ് സഖ്യം മത്സരിച്ചത്. ഇതില്‍ പതിനാലിലും ഒവൈസിയുടെ പാര്‍ട്ടിയാണ് മത്സരിച്ചത്.
മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാനായി എത്തിയ ബിജെപിയുടെ ബി ടീമാണ് ഒവൈസി എന്നാണ് മഹാസഖ്യം ആരോപിക്കുന്നത്. തോല്‍വിയിലുള്ള നിരാശ മറയ്ക്കാനാണ് കോണ്‍ഗ്രസ് തന്റെ പാര്‍ട്ടിയെ അധിക്ഷേപിക്കുന്നത് എന്ന് ഒവൈസി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates