ജയ്പൂര്‍ : അലഹാബാദ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ജയില്‍ മോചിതനായ പ്രശസ്ത ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ ഖാന്‍ രാജസ്ഥാനിലേക്ക് താമസം മാറ്റുന്നു. ഡോ. കഫീല്‍ ഖാനാണ് ഇക്കാര്യം അറിയിച്ചത്. താമസത്തിനായി ഡോ. ഖാനും കുടുംബവും ജയ്പൂരിലെത്തിയിട്ടുണ്ട്. അലിഗഡ് സര്‍വകലാശാലയിലെ പ്രസംഗത്തിന്റെ പേരില്‍ ദേശീയ സുരക്ഷാനിയമം ചുമത്തിയാണ് യുപി സര്‍ക്കാര്‍ ഡോ. കഫീല്‍ ഖാനെ ജയിലിലടച്ചത്.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഉപദേശ പ്രകാരമാണ് താന്‍ രാജസ്ഥാനിലേക്ക് താമസം മാറിയതെന്ന് കഫീല്‍ ഖാന്‍ അറിയിച്ചു. തനിക്കെതിരായ കേസ് കോടതി ഒഴിവാക്കിയിട്ടുണ്ടെങ്കിലും യോഗി സര്‍ക്കാര്‍ വീണ്ടും കേസുകള്‍ ചുമത്തി തടങ്കലിലാക്കുമെന്ന ഭയത്താലാണ് ജന്മദേശമായ ഗോരഖ്പൂരില്‍ നിന്ന് ജയ്പൂരിലേക്ക് വന്നതെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു.
പ്രിയങ്ക ഗാന്ധി എന്നെ വിളിച്ച് രാജസ്ഥാനില്‍ വന്ന് താമസിക്കാന്‍ ഉപദേശിച്ചു, ഞങ്ങള്‍ നിങ്ങള്‍ക്ക് സുരക്ഷിതമായ സ്ഥലം നല്‍കാം. യുപി സര്‍ക്കാര്‍ നിങ്ങളെ മറ്റേതെങ്കിലും കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചേക്കാമെന്നും അവിടെ തുടരുന്നത് സുരക്ഷിതമല്ലെന്നും പ്രിയങ്ക പറഞ്ഞു. അതിനാല്‍ യുപിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു' കഫീല്‍ ഖാന്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ താനും കുടുംബവും സുരക്ഷിതരായിരിക്കുമെന്ന് പ്രിയങ്കഗാന്ധി തന്റെ അമ്മയ്ക്കും ഭാര്യയ്ക്കും ഉറപ്പു നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഏഴര മാസത്തിനിടെ നിരവധി ശാരീരിക-മാനസിക പീഡനങ്ങളാണ് അനുഭവിച്ചത്. തന്റെ കുടുംബത്തെയും സഹോദരന്മാരെയും ഇല്ലാതാക്കാനും ശ്രമിച്ചെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.
തന്നെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തു നല്‍കുമെന്നും ഡോ. കഫീല്‍ ഖാന്‍ പറഞ്ഞു. എന്റെ ആവശ്യം നിരസിച്ചാല്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അസമിലെ പ്രളയബാധിത മേഖലകളില്‍ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുമെന്നും ഡോ. ഖാന്‍ പറഞ്ഞു. യുപി സര്‍ക്കാരിന്റെ ഭരണത്തിലെ കെടുകാര്യസ്ഥതകള്‍ ചൂണ്ടിക്കാട്ടിയതിനാണ് യുപിയിലെ ബിജെപി സർക്കാർ തന്നെ പീഡിപ്പിച്ചതെന്നും ഡോ. കഫീല്‍ ഖാന്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates