അഹമ്മദാബാദ്: പാകിസ്ഥാൻ ചാര സംഘടനയായ ഐഎസ്ഐയുടെ ഏജന്റായി പ്രവർത്തിച്ചയാൾ പിടിയിൽ. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഗുജറാത്ത് കച്ച് സ്വദേശി രജക്ഭായി കുംഭാറിനെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. രാജ്യത്തെ സൈനിക രഹസ്യങ്ങൾ പാക് ചാര സംഘടനയ്ക്ക് ചോർത്തി നൽകിയതുമായി ബന്ധപ്പെട്ട് യുപി പൊലീസിൽ നിന്ന് എൻഐഎ ഏറ്റെടുത്ത കേസിലാണ് ഇയാൾ പിടിയിലായത്.
ഈ വർഷം ജനുവരിയിൽ യുപിയിലെ വാരാണാസിൽ നിന്ന് റഷീദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സൈനിക താവളങ്ങളുടെ ചിത്രങ്ങളും വീഡിയോകളും മൊബൈൽ ഫോണിൽ പകർത്തി ഐഎസ്‌ഐക്ക് ചോർത്തി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. തുടർന്ന് ഇയാളെ എൻഐഎക്ക് കൈമാറി.
ഇയാളിൽ നിന്നാണ് രജക്ഭായി കുംഭാറിനെക്കുറിച്ചുള്ള വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചത്. കച്ചിലെ മുദ്ര ഡോക് യാർഡിൽ സൂപ്പർവൈസറായി ജോലി നോക്കുകയായിരുന്നു രജക്ഭായി. ഇവിടെ നിന്ന് സൈനിക ഉപകരണങ്ങളുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി റഷീദ് വഴിയാണ് ഇയാൾ പാക് ചാര സംഘടനയ്ക്ക് കൈമാറിയിരുന്നത്.
റഷീദിന് ഇയാൾ പണം നൽകിയതിനും തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇരുവരും ചാര സംഘടനയ്ക്കായി പ്രവർത്തിച്ചതിന് വ്യക്തമായ തെളിവുകൾ കണ്ടെത്തി. ഇയാളുടെ വീട്ടിൽ നടത്തിയ തെരച്ചിൽ നിർണ്ണായക രേഖകൾ കിട്ടിയെന്നും എൻഐഎ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates