ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചു പൂട്ടിയ രാജ്യത്തെ സ്‌കൂളുകള്‍ തുറക്കാനുള്ള പുതിയ മാര്‍ഗ നിര്‍ദ്ദേശം കേന്ദ്രം പുറത്തിറക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് മാര്‍ഗ രേഖ പുറത്തിറക്കിയത്.
മാതാപിതാക്കളുടെ രേഖാമൂലമുള്ള ഉറപ്പില്‍ മാത്രമായിരിക്കണം കുട്ടികള്‍ സ്‌കൂളുകളില്‍ എത്തേണ്ടത്. തിരക്കൊഴിവാക്കും വിധം ക്ലാസുകള്‍ ക്രമീകരിക്കണം. ഇരിപ്പിടങ്ങള്‍ കൃത്യമായ അകലം ഉറപ്പാക്കി ക്രമീകരണങ്ങള്‍ നടത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
കുട്ടികളും അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. സ്‌കൂളുകളില്‍ പരിപാടികളും മറ്റ് ചടങ്ങുകളും സംഘടിപ്പിക്കരുത്. വീട്ടിലിരുന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുവാദം നല്‍കണം.
സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാലും രണ്ട്, മൂന്ന് ആഴ്ചകള്‍ വരെ അസെയ്ന്‍മെന്റ് അടക്കമുള്ളവ നല്‍കാന്‍ പാടില്ല. ടെസ്റ്റ് പേപ്പറടക്കമുള്ള രീതികള്‍ ഒഴിവാക്കി വിദ്യാര്‍ത്ഥികളോട് കൂടുതല്‍ സൗഹാര്‍ദ്ദപരമായ രീതിയിലുള്ള വിശകലന പഠന സമ്പ്രദായങ്ങളില്‍ ക്ലാസുകള്‍ നടത്തണം.
എല്ലാ സ്‌കൂളുകളിലും ശുചിത്വം ഉറപ്പാക്കാൻ കർമസേനകൾ ഉണ്ടാവണമെന്ന് മാർഗനിർദേശങ്ങളിൽ പറയുന്നു. സ്‌കൂൾ കാമ്പസ് മുഴുവൻ ശുചീകരിക്കുകയും അണുനശീകരണം നടത്തുകയും വേണം. ക്ലാസ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കണം. അക്കാദമിക് കലണ്ടറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം.
ഡോക്ടറുടെയും നഴ്‌സിന്റെയും സേവനം ലഭ്യമാകുമെന്ന് ഉറപ്പാക്കണം. ഹാജർ കർശനമാക്കരുത്. വിദ്യാർഥികൾക്കും ജീവനക്കാർക്കും അസുഖ അവധി ആവശ്യമെങ്കിൽ അനുവദിക്കണം. രക്ഷിതാക്കളുടെ അനുമതി പത്രവുമായി മാത്രമെ വിദ്യാർഥികൾ സ്‌കൂളിലെത്താവൂ. സ്‌കൂളിൽ വരണമോ ഓൺലൈൻ ക്ലാസ് തുടരണോ എന്നകാര്യം തീരുമാനിക്കാൻ വിദ്യാർഥികൾക്ക് സ്വാതന്ത്ര്യം നൽകണം. നൂതനമായ ആശയങ്ങളിലൂടെ പഠനം കൂടുതല്‍ ഫലപ്രദമാക്കാനുള്ള മാര്‍ഗങ്ങള്‍ തേടണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates