

കൊളംബോ : ശ്രീലങ്കയിൽ 359 പേർ കൊല്ലപ്പെട്ട സ്ഫോടനപരമ്പരയെക്കുറിച്ച് ഇന്ത്യയ്ക്ക് അറിവ് ലഭിച്ചത് ഐഎസ് പ്രതികളിൽ നിന്ന്. കോയമ്പത്തൂർ ജയിലിലുള്ള ഐഎസ് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ദേശീയ അന്വേഷണ ഏജൻസിയ്ക്ക് ലങ്കൻ സ്ഫോടനത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്. ഐഎസ് കേസിൽ പിടിയിലായ ഏഴു പ്രതികൾ ഇപ്പോൾ കോയമ്പത്തൂർ ജയിലിലാണുള്ളത്.
അതിനിടെ സ്ഫോടനപരമ്പരയുടെ സൂത്രധാരന് ഇന്ത്യയിലും അനുയായികളുണ്ടെന്നും എൻഐഎയ്ക്ക് വിവരം ലഭിച്ചു. ഐഎസ് അനുകൂല സംഘടനയായ തൗഹീദ് ജമാഅത്താണ് സ്ഫോടനം നടത്തിയതെന്നാണ് ലങ്കൻ സർക്കാരിന്റെ വിലയിരുത്തൽ. സ്ഫോടനം നടത്തിയത് മുഹമ്മദ് സഹറന്‍ മേധാവിയായ നാഷണല്‍ തൗഹീദ് ജമാഅത്താണ്. സ്ഫോടനങ്ങളുടെ സൂത്രധാരനായ ഹാഷിമിന് ഇന്ത്യയിലും അണികളുണ്ട്. കേരളത്തിലുള്‍പ്പെടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഹാഷിം ലക്ഷ്യമിട്ടു എന്നും വിവരം ലഭിച്ചിട്ടുണ്ട്. കേസിന്റെ ഭാഗമായി തിരുവനന്തപുരത്തും റെയ്ഡ് നടന്നിരുന്നു.
ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടനത്തെ കുറിച്ച് കൃത്യമായ മുന്നറിയിപ്പ് ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സി ലങ്കയ്ക്ക് കൈമാറിയിരുന്നു. ഭീകരരുടെ പേരും വിവരങ്ങളുമടക്കം ഏപ്രില്‍ 11 നാണ് എന്‍ഐഎ റിപ്പോര്‍ട്ട് കൈമാറിയത്. മൂന്ന് പേജുള്ള റിപ്പോര്‍ട്ടില്‍ നാഷണല്‍ തൗഹീദ് ജമാ അത്തിന്റെ പേരും അംഗങ്ങളുടെ പേരും ഫോണ്‍ നമ്പരും ഇവര്‍ ഒളിച്ച് താമസിക്കുന്ന ക്യാമ്പും സഹിതം വെളിപ്പെടുത്തിയിരുന്നു. ക്രിസ്ത്യന്‍ പള്ളികളെയും ഇന്ത്യന്‍ ഹൈക്കമ്മീഷനെയും ലക്ഷ്യമിട്ടാവും ആക്രമണം ഉണ്ടാവുകയെന്ന വിവരവും ശ്രീലങ്കയ്ക്ക് കൈമാറിയിരുന്നു.
ശക്തമായ രഹസ്യവിവരങ്ങള്‍ ലഭിച്ചിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തയ്യാറാവാതിരുന്നത് അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇന്ത്യ വിവരം നല്‍കിയിരുന്ന വിവരം ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും വെളിപ്പെടുത്തിയിരുന്നു. സംഭവ സമയത്ത് താന്‍ രാജ്യത്തുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ട് ലഭിച്ചിട്ടും സുരക്ഷ ഒരുക്കാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് മേധാവിയോടും പ്രതിരോധ സെക്രട്ടറിയോടും രാജിവച്ചൊഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates