ഹിന്ദു സംസ്‌കാരം തീവ്രവാദമെന്ന് മുദ്രകുത്തുന്നവര്‍ക്കുള്ള മറുപടി: പ്രജ്ഞ സിങിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ ന്യായീകരിച്ച് മോദി

മലേഗാവ് സ്‌ഫോടന കേസിലെ പ്രതി സാധ്വി പ്രജ്ഞ സിങ് താക്കൂറിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഹിന്ദു സംസ്‌കാരം തീവ്രവാദമെന്ന് മുദ്രകുത്തുന്നവര്‍ക്കുള്ള മറുപടി: പ്രജ്ഞ സിങിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ ന്യായീകരിച്ച് മോദി
Updated on
1 min read

ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടന കേസിലെ പ്രതി സാധ്വി പ്രജ്ഞ സിങ് താക്കൂറിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'സമ്പന്നമായ ഹിന്ദു സംസ്‌കാരത്തെ തീവ്രവാദമെന്ന് മുദ്രകുത്തുന്ന എല്ലാവര്‍ക്കുമുള്ള പ്രതീകാത്മക മറുപടിയാണ് ഇത്' എന്ന് മേദി പറഞ്ഞു.  ഇത് കോണ്‍ഗ്രസിന് വലിയ നഷ്ടമുണ്ടാക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നാണ് പ്രജ്ഞ സിങ് മത്സരിക്കുന്നത്. 

'സംഝോത എക്‌സപ്രസ് സ്‌ഫോടന കേസില്‍ ഒരു തെളിവുമില്ലാതെ 5000വര്‍ഷം പഴക്കമുള്ള, എല്ലാവരും ഒന്നാണെന്ന പ്രത്യയശാസ്ത്രമുള്ള ഒരു സംസ്‌കാരത്തെ നിങ്ങള്‍ തീവ്രവാദികള്‍ എന്ന് വിളിച്ചില്ലേ എന്നായിരുന്നു മോദിയുടെ ചോദ്യം. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇത് പറഞ്ഞത്. ജസ്റ്റിസ് ലോയയുടെ മരണത്തിലും സംഝോത എക്‌സപ്രസ് സ്‌ഫോടനക്കേസിലും കോണ്‍ഗ്രസ് തെറ്റിദ്ധാരണകള്‍ പരത്താന്‍ ശ്രമിക്കുകയാണെന്നും മോദി ആരോപിച്ചു. 

കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പ്രജ്ഞ സിങിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ കോണ്‍ഗ്രസ് രൂക്ഷ ഭാഷയിലാണ് വിമര്‍ശിച്ചത്. ഇതിന് മറുപടിയായി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ജാമ്യത്തിലിറങ്ങിയല്ലേ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് മോദി ചോദിച്ചു. 

കഴിഞ്ഞ ബുധനാഴ്ചയാണ് പ്രജ്ഞ ബിജെപിയില്‍ ചേര്‍ന്നത്. അതിന് പിന്നാലെ പാര്‍ട്ടി അവരെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ മുംബൈ ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ട എടിഎസ് മേധാവി ഹേമന്ദ് കര്‍ക്കറെയ്ക്ക് എതിരായ പ്രജ്ഞയുടെ പ്രസ്താവന വിവാദമായി. ''മാലേഗാവ് സ്‌ഫോടന കേസില്‍ തെളിവില്ലെങ്കില്‍ തന്നെ വിട്ടയക്കാന്‍ ഞാന്‍ ഹേമന്ത് കര്‍ക്കറെയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെളിവുകള്‍ ഉണ്ടാക്കും, വിടില്ലെന്നായിരുന്നു കര്‍ക്കറെയുടെ നിലപാട്. നീ നശിച്ചുപോവട്ടെ എന്നു ഞാന്‍ അന്നു ശപിച്ചതാണ്''  പ്രജ്ഞാ സിങ് പറഞ്ഞു.

ഇതിന് പിന്നാലെ വലിയ വിമര്‍ശനമുയരുകയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രജ്ഞ സിങിന് എതിരെ കേസെടുക്കുകയും ചെയ്തു. പ്രജ്ഞയെ തള്ളി ബിജെപിക്കും രംഗത്ത് വരേണ്ടിവന്നു.  പ്രജ്ഞയുടെ അഭിപ്രായം വ്യക്തിപരമാണെന്ന് ബിജെപിയിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 'ഭീകരരെ എതിരിട്ടാണ് കര്‍ക്കരെ വീരമൃത്യു വരിച്ചത്. അദ്ദേഹത്തെ എല്ലായ്‌പോഴും രക്തസാക്ഷിയായാണ് പാര്‍ട്ടി കാണുന്നത്. പ്രജ്ഞയുടെ പരാമര്‍ശങ്ങള്‍ വ്യക്തിപരമാണ്. വര്‍ഷങ്ങളായി അനുഭവിക്കുന്ന മാനസിക, ശാരീരിക പീഡനം കാരണമാകാം അവരുടെ പ്രസ്താവന' ബിജെപി പ്രസ്താവനയില്‍ പറഞ്ഞു. പിന്നാലെ തന്റെ പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് പ്രജ്ഞ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് പ്രജ്ഞയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ ന്യായീകരിച്ച് മോദി രംഗത്തെത്തിയിരിക്കുന്നത്.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com