

മുംബൈ: ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തേടിയെത്തിയ രോഗിക്ക് മലേറിയക്കുള്ള ചികിത്സ നല്‍കി ആള്‍ മരിക്കാനിടയായ സംഭവത്തില്‍ 27 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി. രോഗി മരിച്ച് ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാന ഉപഭോക്തൃ കമ്മിഷന്‍ വിധി പുറപ്പെടുവിച്ചത്.
സന്‍പദ സ്വദേശി ദത്ത ശെര്‍ഖനെ എന്നയാളാണ് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ വിധവ സ്വാതി ശെര്‍ഖനെയ്ക്കാണ് നഷ്ടപരിഹാര തുക നല്‍കേണ്ടത്. ഹൃദ്രോഗ വിദഗ്ദ്ധനെ വിളിച്ച് രോഗിക്ക് കൃത്യമായി ചികിത്സ നല്‍കുന്നതില്‍ നവി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയും ചെംബൂരിലെ ശുശ്രൂത് ആശുപത്രിയും കുറ്റക്കാരാണെന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍. രണ്ട് ആശുപത്രികളും ഇവിടെയുള്ള ഡോക്ടര്‍മാരും അധികൃതരും തുല്യമായി നഷ്ടപരിഹാരം നല്‍കണം.
ബിപിസിഎല്ലിലെ റിഫൈനറിയില്‍ ടെക്‌നീഷ്യനായിരുന്നു മരിച്ച ദത്ത. 2010 മെയ് 10നാണ് ദത്തയെ നവി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയില്‍ എത്തിച്ചത്. ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ഇവിടെ വെച്ച് ഇദ്ദേഹത്തിന് മലേറിയക്കുള്ള മരുന്ന് നല്‍കുകയായിരുന്നു. ഇതിന് ശേഷം ഇവര്‍ വീട്ടിലേക്ക് മടങ്ങി.
പുലര്‍ച്ചെ ഒന്നരയോടെ കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ദത്ത ആശുപത്രിയിലേക്ക് തിരികെയെത്തി. ഇസിജിയില്‍ ഗുരുതരമായ വ്യതിയാനം കണ്ടെത്തിയിട്ടും ഡോക്ടര്‍മാര്‍ മലേറിയയ്ക്കുള്ള ചികിത്സ തന്നെ തുടരുകയായിരുന്നു. തുടര്‍ന്ന് പിറ്റേന്ന് രാത്രി 10.30 യോടെ ഇദ്ദേഹത്തെ ചെംബൂര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എന്നാല്‍ ഇതിനായി ആംബുലന്‍സ് ആവശ്യപ്പെട്ടപ്പോള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആശുപത്രി അധികൃതര്‍ അതിന് തയ്യാറായില്ല. മാത്രമല്ല, ഇവിടെ വച്ച് 2ഡി എക്കോ ടെസ്റ്റ് നടത്താനോ, കാര്‍ഡിയോളജിസ്റ്റിനെ വിളിച്ചുവരുത്താനോ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ദത്തയുടെ നില പിറ്റേന്ന് കൂടുതല്‍ വഷളായി. ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates