

ആലപ്പുഴ: അസ്വസ്ഥതകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച 14കാരന്റെ മരണം പേവിഷബാധമൂലമെന്ന് നിഗമനം. ഒൻപതാംക്ലാസ് വിദ്യാർഥി നിർമൽ രാജേഷ് ആണ് മരിച്ചത്. അർത്തുങ്കൽ സ്രാമ്പിക്കൽ സ്വദേശികളായ രാജേഷിന്റെയും ത്രേസ്യാമ്മയുടെയും മകനാണ് നിർമൽ.
പട്ടിയിൽനിന്നു മുറിവുണ്ടായിട്ടും യഥാസമയം വാക്സിൻ സ്വീകരിക്കാത്തതാണു മരണ കാരണമെന്നാണു വിലയിരുത്തൽ. പരിശോധിച്ച ഡോക്ടർമാരുടെയും പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണു നിഗമനം. കുട്ടിയുമായി സമ്പർക്കമുണ്ടായിരുന്ന 12 പേർക്കു പേവിഷബാധ പ്രതിരോധ കുത്തിവെപ്പു നൽകി.
മുഖത്തെ മുറിവ് സൈക്കിളിൽ നിന്ന് വീണതെന്ന് കുട്ടി
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ നിർമലിന്റെ അനുജൻ അമലിന്റെ മുഖത്തു പട്ടിയുടെ നഖംകൊണ്ടു പോറലേറ്റിരുന്നു. അന്ന് അതിനുചുറ്റും കുത്തിവെപ്പ് എടുത്തു. ഈയടുത്ത് നിർമലിന്റെ മുഖത്തും മുറിവ് കണ്ടെങ്കിലും ചോദിച്ചപ്പോൾ ഇത് സൈക്കിളിൽനിന്നു വീണതാണെന്നാണു കുട്ടി വീട്ടുകാരോട് പറഞ്ഞത്. എന്നാൽ, കൂട്ടുകാരോടു പട്ടിയിൽനിന്നു മുറിവേറ്റതാണെന്ന് പറഞ്ഞു. കുത്തിവെപ്പിനെ ഭയന്നാകാം കുട്ടി വീട്ടിൽ പറയാതിരുന്നതെന്ന് കരുതുന്നു.
പട്ടിയെ വീട്ടിൽത്തന്നെ നിരീക്ഷിക്കും
വീട്ടിൽവളർത്തുന്ന പട്ടിയെ വെറ്ററിനറി സർജൻ പരിശോധിച്ചെങ്കിലും പേവിഷബാധ സ്ഥിരീകരിച്ചിട്ടില്ല. പട്ടിയെ വീട്ടിൽത്തന്നെ നിരീക്ഷിക്കും. നിർമലിന്റെ ആന്തരികാവയവങ്ങളും സ്രവവും പാലോടുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസിലും ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് ലാബിലും പരിശോധനയ്ക്കയച്ചിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates