

ന്യൂഡൽഹി: നടൻ സിദ്ദിഖിന്റെ ജാമ്യാപേക്ഷ തള്ളണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. സ്ത്രീപീഡന കേസുകളിൽ പരാതിനൽകാൻ വൈകുന്നതിന് അന്താരാഷ്ട്രതലത്തിൽത്തന്നെ ഒട്ടേറെ ഉദാഹരണങ്ങളുണ്ടെന്ന് കാണിച്ചാണ് സർക്കാർ സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയത്. അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരേ ലൈംഗികപീഡനക്കേസ് രജിസ്റ്റർചെയ്തത് 21 വർഷത്തിനുശേഷമാണെന്നും സംസ്ഥാന സർക്കാർ പറഞ്ഞു.
യുവനടിയെ തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വച്ച് പീഡിപ്പിച്ചു എന്നാണ് സിദ്ദിഖിനെതിരെയുള്ള കേസ്. സിദ്ദിഖിന് അറസ്റ്റിൽനിന്ന് ഇടക്കാലസംരക്ഷണം സുപ്രീംകോടതി നൽകിയിരുന്നു. 2016 ജനുവരി 28-ന് നടന്ന സംഭവത്തിൽ പരാതി നൽകാൻ വൈകിയത് ചൂണ്ടിക്കാണിച്ചായിരുന്നു മുൻകൂർ ജാമ്യം അനുവദിച്ചത്. ജാമ്യഹർജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് സംസ്ഥാനസർക്കാർ സമർപ്പിച്ചത്.
ലോകപ്രശസ്തമായ പല കേസുകളും എടുത്തു പറഞ്ഞുകൊണ്ടുള്ളതാണ് റിപ്പോർട്ട്. ട്രംപിനെതിരെയുള്ള കേസ് 1996ൽ നടന്നതാണെങ്കിലും പരാതി നൽകിയത് 2017ലാണ്. കൂടാതെ ഹോളിവുഡ് നിർമാതാവ് ഹാർവി വെയിൻസ്റ്റെയിനെതിരേയുള്ള കേസും ഇതിലുണ്ട്. കുടുംബത്തിന്റെ സത്‌പേര് കളങ്കപ്പെടുമെന്നതുൾപ്പെടെ വിവിധകാരണങ്ങൾകൊണ്ടാണ് ഇന്ത്യൻ സമൂഹത്തിൽ സ്ത്രീപീഡനക്കേസുകൾ റിപ്പോർട്ടുചെയ്യാൻ വൈകുന്നത്. പരാതിനൽകാൻ വൈകി എന്നതുകൊണ്ടുമാത്രം കേസ് തള്ളിക്കളയരുതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates