കൊച്ചി: പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട. പെരുമ്പാവൂർ കുന്നുവഴിയിലാണ് കൊറിയർ വഴി പാഴ്‌സലായി കഞ്ചാവെത്തിയത്. 31 കിലോഗ്രാം കഞ്ചാവാണ് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കോതമംഗലം തെങ്ങളം കാരോട്ടു പുത്തൻപുരയ്ക്കൽ വീട്ടിൽ മുഹമ്മദ് മുനീർ (27), മാറമ്പിള്ളി എംഇഎസ് കോളജ് റോഡിൽ പത്തനായത്ത് വീട്ടിൽ അർഷാദ് (35) എന്നിവരെ പൊലീസ് പിടികൂടി.
എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ആന്ധ്രാപ്രദേശിൽ നിന്നാണ് കഞ്ചാവ് കൊറിയറിൽ പാഴ്സലായി എത്തിയത്. പാഴ്‌സൽ വാങ്ങാനെത്തിയപ്പോൾ കാത്തു നിന്ന പൊലീസ് സംഘമാണ് ഇവരെ വളഞ്ഞ് പിടികൂടിയത്. മൂന്ന് വലിയ പാഴ്‌സലുകളിലായാണ് കഞ്ചാവ് എത്തിയത്. ഓരോ പാഴ്‌സലിനകത്തും ചെറിയ കവറുകളിലായാണ് കഞ്ചാവ് പാക്ക് ചെയ്തിരിക്കുന്നത്.
നേരത്തേ അങ്കമാലിയിൽ നിന്ന് 105 കിലോഗ്രാമും ആവോലിയിലെ വാടക വീട്ടിൽ നിന്ന് 35 കിലോഗ്രാമും കഞ്ചാവ് റൂറൽ പൊലീസ് പിടികൂടിയിരുന്നു. ഈ കഞ്ചാവും ആന്ധ്രയിൽ നിന്നു കൊണ്ടുവന്നതാണ്. ഈ കേസിന്റെ അന്വേഷണം നടന്നുവരുന്നതിനിടെയാണ് വീണ്ടും കഞ്ചാവ് പിടികൂടിയത്. ഇവർക്ക് ഇതിനു മുമ്പും ഇത്തരത്തിൽഖൊ കൊറിയർ വന്നിട്ടുണ്ടോയെന്ന കാര്യവും പാഴ്‌സൽ അയച്ചതിനെക്കുറിച്ചും സമഗ്രമായി അന്വേഷിക്കുമെന്ന് എസ്പി കാർത്തിക്ക് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates