

കൊച്ചി: അധികൃതരെ വെട്ടിച്ച് ചരക്ക് ലോറിയിൽ നാട്ടിലേക്ക് പോകാൻ ശ്രമിച്ച ഉത്തർപ്രദേശ് സ്വദേശികളെ തമിഴ്നാട് പൊലീസ് പിടികൂടി. കേരളത്തിൽ നിന്നെത്തിയ 72 പേരടങ്ങുന്ന സംഘത്തെയാണ് പിടികൂടി മടക്കി അയച്ചത്. നിലമ്പൂർ, വഴിക്കടവ്, നാടുകാണി ചെക്‌പോസ്റ്റുകൾ താണ്ടിയ ഇവരെ മസിനഗുഡി പൊലീസാണ് പിടികൂടിയത്.
മാസങ്ങൾക്ക് മുമ്പ് കമ്പിളിക്കച്ചവടത്തിനായി എറണാകുളത്തെത്തിയതാണ് ഇവർ. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ 40 ദിവസമായി ആലപ്പുഴയിൽ കുടുങ്ങി. നാട്ടിലേക്ക് കാൽനടയായി യാത്രചെയ്യുമ്പോഴാണ് ചരക്കുലോറി കിട്ടിയത്. മൈസൂരുവിൽ ഇറക്കാമെന്ന ഡ്രൈവറുടെ ഉറപ്പിൽ ഇവർ ലോറിയില്‍ കയറുകയായിരുന്നു. കേരളത്തിന്റെ രണ്ടു ചെക്‌പോസ്റ്റുകളും തമിഴ്‌നാടിന്റെ ഒരു ചെക്‌പോസ്റ്റും കടന്നുപോയ രാജസ്ഥാൻ രജിസ്‌ട്രേഷനിലുള്ള വാഹനം കർണാടക അതിർത്തിയായ കക്കനഹള്ളയിൽ തടഞ്ഞു.
ജില്ല കലക്ടർക്കും പൊലീസ് സൂപ്രണ്ടിനും വിവരം കൈമാറിയതിന് പിന്നാലെ ആർഡിഒ, തഹസിൽദാർ, ഡിവൈഎസ്പി എന്നിവരെത്തി സംഘത്തിലുള്ളവരെ ചോദ്യം ചെയ്തു. ഭക്ഷണം നൽകിയശേഷം ഇവരെ ഗൂഡല്ലൂരിൽനിന്ന് തമിഴ്നാട് ട്രാൻസ്പോർട്ട് ബസുകളിൽ എറണാകുളത്തേക്ക് തിരിച്ചയച്ചു. ലോക്ക്ഡൗൺ ലംഘിച്ചതിന് ലോറി ഡ്രൈവറുടെ പേരിൽ മസിനഗുഡി പൊലീസ് കേസെടുത്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates