കൊല്ലം: പാമ്പു പിടിത്തക്കാരൻ പണത്തിന്റെ കാര്യത്തിൽ കടുംപിടിത്തം പിടിച്ചതോടെ വലഞ്ഞത് മുൻ കൗൺസിലറും നാട്ടുകാരും. പ്രതിഭ ജംഗ്ഷൻ കുന്നേൽ മുക്കിനു സമീപം ഇന്നലെ ഉച്ചയോടെയാണ് സംഭവം. സമീപത്തെ പുരയിടത്തിൽ രണ്ട് അണലികളെ കണ്ട നാട്ടുകാർ മുൻ കൗൺസിലർ എൻ മോഹനനെ വിവരം അറിയിച്ചു.
തുടർന്ന് ഇദ്ദേഹം സ്ഥലത്ത് എത്തി വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഇവർ നൽകിയ ഫോൺ നമ്പറിൽ വിളിച്ചു പാമ്പുപിടുത്തക്കാരനെ വിളിച്ചു വരുത്തി. ഇയാൾ എത്തി ഒരു പാമ്പിനെ പിടികൂടിയപ്പോഴേക്കും ഒരെണ്ണം രക്ഷപ്പെട്ടു. പാമ്പുപിടുത്തക്കാരനു വണ്ടിക്കൂലിയായി മുൻ കൗൺസിലർ 500 രൂപ നൽകി. എന്നാൽ, ഈ തുക പോരാ, 1500 രൂപ വേണമെന്നായി പാമ്പ് പിടുത്തക്കാരൻ. തർക്കം രൂക്ഷമായതോടെ പിടികൂടിയ പാമ്പിനെ തുറന്നു വിടുമെന്നായി ഇയാൾ.
ഒടുവിൽ രണ്ട് പാമ്പിനെയും പിടികൂടിയാൽ 1000 രൂപ നൽകാമെന്നു പറഞ്ഞെങ്കിലും ഇതിനു വഴങ്ങാതെ പിടികൂടിയ പാമ്പിനെ കുപ്പിയോടെ സ്ഥലത്ത് ഉപേക്ഷിച്ച് ഇയാൾ പോയി. പാമ്പിനെ എന്തു ചെയ്യുമെന്ന് ആലോചിച്ച് ഇതോടെ കൗൺസിലറും നാട്ടുകാരും വെട്ടിലായി.
ഒടുവിൽ സമീപത്തെ വീട്ടിൽ നിന്ന് ഒരു ചാക്ക് സംഘടിപ്പിച്ചു പാമ്പിനെ കുപ്പിയോടെ ഇതിനുള്ളിലാക്കി മുൻ കൗൺസിലറും സുഹൃത്തും കൂടി വനം വകുപ്പ് ഓഫീസിൽ എത്തിച്ചു. അതിനിടെ എൻടിവി നഗറിലെ വീട്ടിൽ നിന്ന് ഒരു പാമ്പിനെയും കൂടി ഇന്നലെ ഉച്ചയോടെ പിടികൂടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates