'96' സിനിമയിലേത് പോലെ വീണ്ടും കണ്ടു; മൊബൈലിലൂടെ പ്രണയം തളിര്‍ത്തു; 'ദൃശ്യം' മോഡലില്‍ കൊല നടപ്പാക്കി

കൊല നടത്താനായി നിരവധി തവണ ദൃശ്യം സിനിമ കണ്ടെതായി പ്രേംകുമാര്‍ പൊലീസിനോട് പറഞ്ഞു
'96' സിനിമയിലേത് പോലെ വീണ്ടും കണ്ടു; മൊബൈലിലൂടെ പ്രണയം തളിര്‍ത്തു; 'ദൃശ്യം' മോഡലില്‍ കൊല നടപ്പാക്കി
Updated on
1 min read

കൊച്ചി: കാമുകിയുമായി ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ കുഴിച്ചിട്ട സംഭവം അടിമുടി സിനിമാ മയം. കൊല നടത്താനായി നിരവധി തവണ ദൃശ്യം സിനിമ കണ്ടെതായി പ്രേംകുമാര്‍ പൊലീസിനോട് പറഞ്ഞു. തെളിവുകള്‍ നശിപ്പിച്ചത് ദൃശ്യം മോഡലിലാണെന്നും പൊലീസ് പറയുന്നു. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് മംഗലാപുരത്തേക്ക് പോകുന്ന നേത്രാവതി ട്രയിനില്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് ഉപേക്ഷിച്ചതെന്ന് പ്രതി പൊലിസിനോട് സമ്മതിച്ചു.  

കൊലപാതകത്തിന് സഹായിച്ച പെണ്‍സുഹൃത്ത് സുനിത പ്രേംകുമാറിന്റെ സ്‌കൂള്‍ സഹപാഠിയാണ്. സഹപാഠിയായ സുനിതയെ പ്രേംകുമാര്‍ കണ്ടുമുട്ടുന്നത് 25 വര്‍ഷത്തിന് ശേഷം. അതിനുകാരണമായതു സമീപകാലത്തിറങ്ങിയ 96 എന്ന സിനിമയാണ്. 96 മോഡലില്‍ അന്നത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെല്ലാം ചേര്‍ന്ന തിരുവനന്തപുരത്ത് റീ യൂണിയന്‍ സംഘടിപ്പിച്ചു.  കാമുകി സുനിതയെ പ്രേംകുമാര്‍ കണ്ടത് ഈ റീയൂണിയനിലായിരുന്നു. ആ സൗഹൃദം അടുപ്പത്തിലേക്ക് മാറിയതോടെയാണ് ഇരുവരും ചേര്‍ന്ന് കൊല നടത്തിയതെന്ന് പൊലീസിനോട് പറഞ്ഞു. 

തൃപ്പൂണിത്തുറ ഉദയംപേരൂര്‍ ആമേട അമ്പലത്തിനു സമീപം വാടകയക്ക് താമസിച്ചിരുന്ന ചേര്‍ത്തല സ്വദേശി വിദ്യയുടെ കൊലപാതകത്തില്‍  ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശി പ്രേംകുമാറും സുഹൃത്ത് സുനിതയുമാണ് പൊലീസ് പിടിയിലായത്.

കഴിഞ്ഞ സെപ്റ്റംബര്‍ 20ന് ഇവരെ ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് തിരുവനന്തപുരം പേയാടുള്ള സുഹൃത്തിന്റെ വില്ലയില്‍ എത്തിച്ച് മദ്യം നല്‍കിയ ശേഷം 21ന് പുലര്‍ച്ചെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം തിരുനെല്‍വേലിയിലെത്തിച്ച് ഹൈവേയില്‍ കാടു നിറഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചതായി പൊലീസ് പറയുന്നു. വിദ്യയുടെ ഫോണ്‍ ദീര്‍ഘദൂര ട്രെയിനില്‍ ഉപേക്ഷിച്ചതിനു ശേഷമാണ് കൊല നടത്തിയതും പരാതി നല്‍കിയതും. 

അവസാന ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തിയത് മംഗലാപുരത്തായിരുന്നു. ഭര്‍ത്താവ് മുന്‍കൂര്‍ജാമ്യമെടുത്തതാണ് സംശയമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്നാണ് പ്രേംകുമാറിനെതിരെ അന്വേഷണം ശക്തമാക്കിയത്. വിദ്യയെ പലതവണ കാണാതായിട്ടുണ്ട്. ഭര്‍ത്താവ് ഇത് മുതലെടുത്തെന്നും പൊലീസ് വിശദീകരിച്ചു. 

മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരം സ്വദേശിനായ വനിതാ സുഹൃത്ത് സുനിത തിരുവനന്തപുരത്ത് ഒരു ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടാണ്. 

കഴിഞ്ഞ മാര്‍ച്ച് മുതലാണ് ഇരുവരും തൃപ്പൂണിത്തുറയ്ക്കടുത്ത് വീട് വാടകയ്‌ക്കെടുത്ത് താമസം ആരംഭിച്ചത്. ഭാര്യയെ കാണാനില്ലെന്നു കാണിച്ച് യുവതിയുടെ ഭര്‍ത്താവ് പ്രേംകുമാര്‍ സെപ്റ്റംബര്‍ 22ന് ഉദംയപേരൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com