എ പ്ലസ് വിമര്‍ശനം: പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയേക്കും, എതിര്‍പ്പില്‍ അധ്യാപക സംഘടനകള്‍
തിരുവനന്തപുരം: പൊതുപരീക്ഷകളിലെ മൂല്യനിര്‍ണയത്തെ വിമര്‍ശിച്ചുള്ള ശബ്ദരേഖ പുറത്തുവന്നതില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയേക്കും. അക്ഷരം കൂട്ടിവായിക്കാനറിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും എ പ്ലസ് കിട്ടുന്നുവെന്ന് എസ് ഷാനവാസിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രി വി ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടിയത്.
കുട്ടികളുടെ പഠനനിലവാരം സംബന്ധിച്ച ശബ്ദരേഖ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് മന്ത്രിയുടെ പ്രതികരണം. ഡിജിഇ പറഞ്ഞത് സര്‍ക്കാര്‍ അഭിപ്രായം അല്ലെന്നും മന്ത്രി ഇന്നലെ പറഞ്ഞിരുന്നു. എസ് ഷാനവാസിന്റെ ശബ്ദരേഖ പുറത്തുവന്നതില്‍ അദ്ദേഹത്തോട് തന്നെ റിപ്പോര്‍ട്ട് തേടിയതില്‍ അധ്യാപക സംഘടനകള്‍ക്ക് എതിര്‍പ്പുണ്ട്. എസ്എസ്എല്‍സി ചോദ്യപേപ്പര്‍ തയ്യാറാക്കലിന് മുന്നോടിയായുള്ള ശില്‍പശാലയിലായിരുന്നു എസ് ഷാനവാസിന്റെ വിമര്‍ശനം.
പൊതു വിദ്യാഭ്യാസ രംഗത്തെ വാരിക്കോരിയുള്ള മാര്‍ക്ക് വിതരണത്തെ അതിരൂക്ഷമായാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് വിമര്‍ശിച്ചത്. അക്ഷരം കൂട്ടി വായിക്കാന്‍ പോലും അറിയാത്ത, സ്വന്തം പേരുപോലും തെറ്റാതെ എഴുതാനറിയാത്ത കുട്ടികള്‍ക്ക് വരെ എ പ്ലസ് കിട്ടുന്നു. കുട്ടികളോട് ചെയ്യുന്ന ചതിയാണ് ഇതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പൊതു പരീക്ഷകളില്‍ കുട്ടികളെ ജയിപ്പിക്കുന്നതിനെ എതിര്‍ക്കുന്നില്ല. പക്ഷേ 50 ശതമാനം മാര്‍ക്കിനപ്പുറം വെറുതെ നല്‍കരുത്. എസ്എസ്എല്‍സി ചോദ്യപ്പേപ്പര്‍ തയ്യാറാക്കലിനായുള്ള ശില്‍പശാലയ്ക്കിടെയാണ് ഡിപിഐയുടെ വിമര്‍ശനം. കേരളത്തെ ഇപ്പോള്‍ കൂട്ടിക്കെട്ടുന്നത് ബിഹാറുമായാണ്. യൂറോപ്പിലെ ഏറ്റവും മികച്ച വിദ്യാഭ്യാസവുമായി താരതമ്യം ചെയ്യുന്നിടത്ത് നിന്നാണ് ഈ അവസ്ഥയിലേക്ക് എത്തിയതെന്നും ഷാനവാസ് വിമര്‍ശിക്കുന്നു.
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അഭിപ്രായത്തെ തള്ളിക്കൊണ്ട് വിദ്യാഭ്യാസമന്ത്രി മന്ത്രി വി ശിവന്‍കുട്ടി രംഗത്ത് വന്നിരുന്നു. ആഭ്യന്തര യോഗത്തില്‍ പറയുന്നത് സര്‍ക്കാര്‍ നയമല്ല. തോല്‍പ്പിച്ച് യാന്ത്രികമായി ഗുണമേന്മ വര്‍ധിപ്പിക്കുന്നത് ലക്ഷ്യമല്ല. എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് ഗുണമേന്മ വര്‍ധിപ്പിക്കുന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. അതില്‍ മാറ്റം വരുത്തില്ല. പൊതു വിദ്യാഭ്യാസം സംരക്ഷിക്കലും മെച്ചപ്പെടുത്തലുമാണ് സര്‍ക്കാര്‍ നയമെന്നും വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


