കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വിസിയായി പുനര്‍നിയമിച്ച നടപടി റദ്ദാക്കിയ സുപ്രീം കോടതി വിധി അംഗീകരിക്കുന്നതായി ഡോ. ഗോപിനാഥ് രവീന്ദ്രന്‍. റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും നാളെ ഡല്‍ഹിയിലെ സ്ഥിരം ജോലിയില്‍ പ്രവേശിക്കുമെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
'സുപ്രീം കോടതി വിധി അംഗീകരിക്കുന്നു. നാളെ ജാമിയ മില്ലിയ യൂണിവേഴ്‌സിറ്റിയില്‍ ജോയിന്‍ ചെയ്യും. സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കില്ല. കാരണം താന്‍ ആവശ്യപ്പെട്ടിട്ടല്ല പുനര്‍നിയമനം നടത്തിയത്. യൂണിവേഴ്‌സിറ്റിക്കായി പല കാര്യങ്ങളും ചെയ്യാന്‍ കഴിഞ്ഞു'- ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.
'വൈസ് ചാനസലറായി പുനര്‍നിയമിച്ച സര്‍ക്കാരിന്റെ നടപടി തെറ്റായി തോന്നിയിട്ടില്ല. പലയിടത്തും വിസിമാര്‍ക്ക് പുനര്‍നിയമനം നടത്തിയിട്ടുണ്ട്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ വിസിയെ പുനര്‍നിയമിക്കാന്‍ ഓര്‍ഡര്‍ നല്‍കിയത് അടുത്തിടെയാണ്. പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ല. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ മാത്രമെ സുതാര്യമായി നിയമനം നടന്നിട്ടുള്ളു.' എല്ലാ നിയമനത്തിന്റെയും റെക്കോര്‍ഡ് ഉണ്ടെന്നും ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിച്ച സര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കി. ഗവര്‍ണര്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് നിയമനം നടത്തിയതെന്നും അത്തരം നിയമനം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി.
നാലു വിഷയങ്ങളാണ് കേസില്‍ പരിഗണിച്ചതെന്ന് ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് ജെബി പര്‍ദിവാല പറഞ്ഞു. ഒരു വിസിയെ പുനര്‍ നിയമിക്കുന്നതില്‍ തെറ്റില്ല. നിലവില്‍ നിയമിച്ച ഒരാളെ വീണ്ടും നിയമിക്കുമ്പോള്‍ 60 വയസ് എന്ന പ്രായപരിധി ഘടകമല്ലെന്നും കോടതി വ്യക്തമാക്കി.
ഡോ. ഗോപിനാഥ് രവീന്ദ്രന് വിസിയായി പുനര്‍ നിയമിക്കാന്‍ യോഗ്യതയുണ്ടോ എന്നത് കോടതി പരിശോധിച്ചില്ല. അത് സെലക്ഷന്‍ കമ്മിറ്റിയാണ് പരിശോധിക്കേണ്ടത്. അതേസമയം നിയമന രീതി ചട്ടവിരുദ്ധമാണ്. ഗവര്‍ണര്‍ ചാന്‍സലര്‍ എന്ന നിലയില്‍ സമ്മര്‍ദ്ദമില്ലാതെ സ്വതന്ത്രമായാണ് നിയമനം നടത്തേണ്ടത്. വിസി പുനര്‍ നിയമനം ശരിവെച്ച കേരള ഹൈക്കോടതി വിധിയെയും സുപ്രീം കോടതി വിമര്‍ശിച്ചു.
കേരള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാരിന് ശക്തമായ താക്കീത് ആണ് കോടതി വിധി. പ്രതിപക്ഷ ആരോപണങ്ങളെ ഇത് ശരിവെക്കുന്നു. ഗവര്‍ണറും സര്‍ക്കാരും ചേര്‍ന്ന് ആളുകളെ കബളിപ്പിക്കുകയായിരുന്നെന്നും വിഡി സതീശന്‍ പറഞ്ഞു. അതേസമയം, കോടതി വിധി അംഗീകരിക്കുന്നതായി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പറഞ്ഞു. വിധി പകര്‍പ്പ് പഠിച്ച ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാമെന്നും ബിന്ദു മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates