

മലപ്പുറം: പോക്‌സോ കേസിൽ 18 വർഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി കോടതി കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആട്ടീരി സ്വദേശി പുൽപ്പാട്ടിൽ അബ്ദുൾ ജബ്ബാറാണ് (27) തിരൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതിയുടെ ഒന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരിക്കേറ്റ ഇയാളെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
2014ൽ പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കുകയും പെൺകുട്ടിയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. കോട്ടയിക്കൽ പൊലീസാണ് കേസെടുത്തത്. ശനിയാഴ്ച പോക്‌സോ കോടതി ജഡ്ജി സി ആർ ദിനേശ് പ്രതിക്ക് വിവിധ വകുപ്പുകൾ ചുമത്തി 18 വർഷം കഠിന തടവും 65,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 20 മാസം കൂടി കഠിന തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു.
വിധി കേട്ടതിന് പിന്നാലെ ഇയാൾ കോടതിയുടെ ഒന്നാം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു. പരിക്കേറ്റ പ്രതി ഓടി രക്ഷപ്പെടാനും ശ്രമിച്ചതായി പൊലീസ് പറഞ്ഞു. കോടതിവളപ്പിലുണ്ടായിരുന്നവർ ഇയാളെ തടഞ്ഞുവെങ്കിലും അവരെ തട്ടിമാറ്റി തൊട്ടടുത്ത പഴയ സ ബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന്റെ ചുമരിൽ തലയടിച്ച് അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. പിന്നീട് പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. കോടതിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിന് തിരൂർ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates