

തിരുവനന്തപുരം: ബിജെപിയില്‍ ചേരാനുള്ള അനിലിന്റെ തീരുമാനം തനിക്ക് വളരെ വേദനയുണ്ടാക്കിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. മകന്റെ തീരുമാനം തികച്ചും തെറ്റായിപ്പോയെന്നും കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആന്റണി പറഞ്ഞു.
ഇന്ത്യാ രാജ്യത്തിന്റെ ഐക്യം ബഹുസ്വരതയും മതേതരത്വവുമാണ്. 2014 മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം ആസുത്രിതമായി നമ്മുടെ അടിസ്ഥാന നയങ്ങളെ ദുര്‍ബലപ്പെടുത്താനുളള തുടര്‍ച്ചയായ ശ്രമം നടക്കുകയാണ്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് വളരെ പതുക്കെയായിരുന്നു കാര്യങ്ങള്‍ ചെയ്തത്. എന്നാല്‍ രണ്ടാം മോദി സര്‍ക്കാര്‍ കാര്യങ്ങള്‍ വേഗത്തിലാക്കി. രാജ്യത്തിന്റെ ഐക്യം ശിഥിലമാക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് ആപല്‍ക്കരമാണെന്ന് ആന്റണി പറഞ്ഞു.
താന്‍ അവസാനശ്വസം വരെ ബിജെപിയുടെ വിനാശകരമായ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തും. സ്വാതന്ത്ര്യസമരം കാലം മുതല്‍ ജാതിയോ മതമോ, വര്‍ഗമോ വര്‍ണമോ നോക്കാതെ എല്ലാ ഇന്ത്യാക്കാരെയും ഒരുപോലെ കണ്ട കുടുംബമാണ് നെഹ്രു കുടുംബം. തന്റെ കൂറ് എല്ലാ കാലത്തും ആ കുടുംബത്തോടൊപ്പമായിരിക്കും. എനിക്ക് വയസായി 82 ആയി. എത്ര നാള്‍ ജീവിച്ചിരിക്കുമെന്ന് അറിയില്ല. ദീര്‍ഘായുസില്‍ എനിക്ക് താത്പര്യമില്ല. മരണം വരെ ഞാന്‍ കോണ്‍ഗ്രസുകാരനായിരിക്കും. അനിലിന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് ഇനി മറ്റൊന്നും തനിക്ക് പറയാനില്ലെന്നും ആദ്യത്തെയും അവസാനത്തെയും പ്രതികരണമായിരിക്കും ഇതെന്ന് ആന്റണി പറഞ്ഞു.
'പോയവരെല്ലാം ശവപ്പറമ്പില്‍, അത് അറിയാനുള്ള ബുദ്ധിയുണ്ടാവില്ല'
കേണ്‍ഗ്രസില്‍ നിന്ന് കൊണ്ടു പോയവരെ ബിജെപി ശവപ്പറമ്പിലാണ് കിടത്തയിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അതില്‍ പോയവര്‍ അക്കാര്യം ചിന്തിക്കട്ടെയെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'മുപ്പത് വെള്ളിക്കാശിന് യേശുദേവിനെ ഒറ്റിക്കൊടുത്ത യുദാസിന് തുല്യനാണ് അനില്‍ ആന്റണി. ആന്റണിയുടെ മകന്‍ എന്നതിനപ്പുറത്ത് അനില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കാരുമല്ല. അദ്ദേഹത്തിന് അങ്ങനെ ഒരു ഉത്തരവാദിത്വം ആരും കൊടുത്തിട്ടില്ല. അദ്ദേഹം എടുത്തിട്ടുമില്ല. പാര്‍ട്ടിക്ക് വേണ്ടി കൊടികുത്തി നടന്നിട്ടില്ല, പോസ്റ്റര്‍ ഒട്ടിച്ചിട്ടില്ല, സിന്ദാബാദ് വിളിച്ചിട്ടില്ല, ജാഥ സംഘടിപ്പിച്ചിട്ടില്ല, സമരം നടത്തിയിട്ടില്ല, പാര്‍ട്ടിക്കായി ഒന്നും ചെയ്തിട്ടില്ല'- സുധാകരന്‍ പറഞ്ഞു.
ആന്റണിയുടെ വീട്ടില്‍ നിന്ന് ഒരാളെ കിട്ടിയാല്‍ ബിജെപി ഇന്ത്യാരാജ്യം പിടിച്ചെടുക്കുമോയെന്ന് അവര്‍ കരുതുന്നുണ്ടോയെന്നറിയില്ല. പാര്‍ട്ടിയില്‍ നിന്ന് വിയര്‍പ്പൊഴുക്കിയവരാരും ബിജെപിയിലേക്ക് പോയിട്ടില്ല. പാര്‍ട്ടിക്ക് വേണ്ടി ഒരുവിയര്‍പ്പ് പോലും പൊടിയാത്ത ചെറുപ്പക്കാരനാണ് അനില്‍ ആന്റണി. അദ്ദേഹം കോണ്‍ഗ്രസാണോ എന്ന് ചോദിച്ചാല്‍ ആയിരിക്കാം.ആന്റണിയുടെ മകനായതുകൊണ്ട് കോണ്‍ഗ്രസ് ആണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതിനപ്പുറം പാര്‍ട്ടിയുമായി അനിലിന് യാതൊരുബന്ധവുമില്ലെന്ന് സുധാകരന്‍ പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി ആസ്ഥാനത്തെത്തി, കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്നാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അനിലിനൊപ്പമുണ്ടായിരുന്നു.
പാര്‍ട്ടി ആസ്ഥാനത്ത് കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയല്‍, വി മുരളീധരന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അനില്‍ ആന്റണിയെ സ്വീകരിച്ചത്. ബിജെപി ആസ്ഥാനത്തെത്തുന്നതിന് മുമ്പായി അനില്‍ ആന്റണി കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചുകൊണ്ടുള്ള കത്ത്, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ചു കൊടുത്തിരുന്നു.
മോദിക്കെതിരായ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി വിവാദത്തെത്തുടര്‍ന്നാണ് അനില്‍ ആന്റണി കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിയുന്നത്. തുടര്‍ന്ന് അനില്‍ പദവികള്‍ രാജിവെച്ചു. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററുമായിരുന്നു അനില്‍ ആന്റണി.
ബിബിസിക്കെതിരെ രൂക്ഷവിമര്‍ശനം അനില്‍ ആന്റണി നടത്തിയിരുന്നു. കശ്മീര്‍ ഇല്ലാത്ത ഭൂപടം ബിബിസി പലതവണ നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ പരമാധികാരത്തെ പലതവണ ചോദ്യംചെയ്ത മാധ്യമമാണ് ബിബിസിയെന്നും അനില്‍ ആന്റണി വിമര്‍ശിച്ചിരുന്നു.
സവര്‍ക്കറെ അനുകൂലിച്ചും അനില്‍ ആന്റണി രംഗത്തു വന്നിരുന്നു. സ്വാതന്ത്ര്യസമരസേനാനിയായ സവര്‍ക്കറെ തീവ്രമായി അപമാനിക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്. ചുരുങ്ങിയപക്ഷം ഫിറോസ് ഗാന്ധിയും ഇന്ദിരാഗാന്ധിയും സവര്‍ക്കറെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങളെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ഓര്‍ക്കുന്നത് നല്ലതാണെന്നും അനില്‍ ആന്റണി അഭിപ്രായപ്പെട്ടിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
