

ആലപ്പുഴ: മകളുടെ രാത്രിയാത്രയുമായി ബന്ധപ്പെട്ട തർക്കമാണ് മാരാരിക്കുളത്തെ യുവതിയുടെ കൊലപാതകത്തിന് കാരണമെന്ന് പൊലീസ്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കുടിയാംശേരി വീട്ടിൽ എയ്ഞ്ചൽ ജാസ്മിനാണ് (28) കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഫ്രാൻസിസിനെ (ജോസ് മോൻ, 53) പൊലീസ് അറസ്റ്റ് ചെയ്തു. എയ്ഞ്ചൽ സ്ഥിരമായി രാത്രി ഒറ്റയ്ക്കു പുറത്തു പോകുന്നതിനെ ചൊല്ലി ഇതിനു മുൻപും വീട്ടിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന് നാട്ടുകാരിൽ ചിലർ ഫ്രാൻസിസിനോട് പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ഫ്രാൻസിസ് ശകാരിച്ചു. ഇതു വാക്കുതർക്കത്തിലും കയ്യാങ്കളിയിലുമെത്തി. വഴക്കിനിടെ ഫ്രാൻസിസ് എയ്ഞ്ചലിന്റെ കഴുത്തു ഞെരിച്ചു. തുടർന്ന് തോർത്തിട്ടു മുറുക്കുകയായിരുന്നു. ഫ്രാൻസിസിന്റെ പിതാവ് സേവ്യറും, മാതാവ് സൂസിയും, ഭാര്യ സിന്ധുവും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു.
എയ്ഞ്ചൽ മരിച്ചുവെന്ന് ഉറപ്പായതോടെ ഭയന്നുപോയ കുടുംബം രാവിലെ വരെ വീടിനുള്ളിൽത്തന്നെ ഇരുന്നു. പുലർച്ചെ മകളെ വിളിച്ചിട്ട് അനങ്ങുന്നില്ലെന്നു പറഞ്ഞ് വീട്ടുകാർ കരഞ്ഞതോടെയാണ് സമീപവാസികൾ വിവരം അറിയുന്നത്. കേസിൽ ഫ്രാൻസിസിന്റെ ഭാര്യ സിന്ധുവിനെയും പ്രതി ചേർത്തേക്കും. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നിഷ്യനായ എയ്ഞ്ചൽ ഭർത്താവുമായി പിണങ്ങി ആറു മാസമായി സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
പിടിവലിക്കിടെ എയ്ഞ്ചലിന്റെ കഴുത്തിനു കുത്തിപ്പിടിക്കുകയും തോർത്ത് ഉപയോഗിച്ച് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് ഫ്രാൻസിസ് പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. ശ്വാസംമുട്ടിയാണ് മരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. തുടർന്ന് ഫ്രാൻസിസിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ കൊലപാതകമാണെന്ന് സമ്മതിക്കുകയായിരുന്നു.
Police say the reason for Angel's murder in Mararikulam was a dispute over his daughter's nighttime trip.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates