

ആലപ്പുഴ: മക്കൾക്ക് ഒരു നല്ല ജീവിതം സ്വപ്നം കണ്ട് വാങ്ങിയ മണ്ണിൽത്തന്നെ 65-കാരനായ ശിവൻകുട്ടി ചെട്ടിയാർക്ക് അന്ത്യവിശ്രമം. കൊച്ചുമകളുടെയും സുഹൃത്തിന്റെയും ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട കരുവാറ്റ കണ്ണുകാലിപ്പാലത്തിന് സമീപം മാടപ്പുറയ്ക്കൽ പടിഞ്ഞാറ്റതിൽ ശിവൻകുട്ടി ചെട്ടിയാരുടെ ഭൗതികദേഹം ബന്ധുക്കളുടെയും നാട്ടുകാരുടെയും കണ്ണീരോടെ സംസ്കരിച്ചു. വ്യാഴാഴ്ച ആംബുലൻസിൽ എത്തിച്ച മൃതദേഹം കുടുംബം വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന്, മക്കൾക്കായി ശിവൻകുട്ടി വാങ്ങിയ തൊട്ടടുത്തുള്ള പുരയിടത്തിൽ തയ്യാറാക്കിയ മൊബൈൽ ഗ്യാസ് ക്രിമറ്റോറിയത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. മൂത്ത മകൾ ചിതയ്ക്ക് തീ കൊളുത്തി.
കൊല്ലം പരവൂരിലെ മൂന്ന് സെന്റ് സ്ഥലത്തെ ചെറിയ വീട്ടിലായിരുന്നു ശിവൻകുട്ടിയും കുടുംബവും വർഷങ്ങളോളം കഴിഞ്ഞിരുന്നത്. മക്കളുടെ വിവാഹത്തിന് ശേഷം അവർക്കായി സ്വന്തമായി വീടുകൾ നിർമ്മിച്ചു നൽകണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. ഇതിനായി രണ്ട് പെൺമക്കളും ഗൾഫിൽ ജോലി നേടി പോവുകയും കുടുംബം കരുവാറ്റയിൽ ദേശീയപാതയോട് ചേർന്നുള്ള സ്ഥലം വാങ്ങുകയുമായിരുന്നു. ഒരു വീടിന്റെ പണി പൂർത്തിയാകുകയും രണ്ടാമത്തെ വീടിന്റെ തറക്കല്ലിടൽ പൂർത്തിയാവുകയും ചെയ്ത ഘട്ടത്തിലാണ് അപ്രതീക്ഷിതമായി ദാരുണ കൊലപാതകം അരങ്ങേറിയത്. മക്കളുടെ സ്വപ്നവീടുകളിൽ സന്തോഷത്തോടെ ജീവിക്കാൻ നിൽക്കാതെയാണ് ശിവൻകുട്ടി മടങ്ങുന്നത്.
ഏറെ ശാന്തനായ ശിവൻകുട്ടിയും ഹോട്ടലുകളിൽ ജോലി ചെയ്തിരുന്ന ഭാര്യ സരസ്വതിയും ആളുകളുമായി അധികം ഇടപെടാത്ത പ്രകൃതക്കാരായിരുന്നുവെന്ന് മുൻ ഭൂവുടമ രുഗ്മിണി ഓർക്കുന്നു. തിങ്കളാഴ്ച വീട് അകത്തുനിന്ന് പൂട്ടിയ നിലയിലാണെന്നും മുത്തശ്ശൻ വിളികേൾക്കുന്നില്ലെന്നും പറഞ്ഞ് കൊച്ചുമകൾ തന്നെയാണ് അയൽവാസികളെ സമീപിച്ചത്. തുടർന്ന് ഗ്രിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് ശിവൻകുട്ടിയെ നിലത്തു മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവസമയം കൊച്ചുമകൾ വളരെ ശാന്തയായാണ് കാണപ്പെട്ടതെന്നും, മറ്റാരോ കൊലപ്പെടുത്തിയതാണെന്ന് വരുത്തിത്തീർക്കാൻ ഗൾഫിലുള്ള ബന്ധുക്കൾക്ക് അപ്പോൾത്തന്നെ വീഡിയോ കോൾ ചെയ്തു കാട്ടിക്കൊടുത്തുവെന്നും ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ നാഥൻ പറഞ്ഞു. സംഭവത്തിൽ അറസ്റ്റിലായ കൊച്ചുമകളെയും സുഹൃത്തായ കൗമാരക്കാരനെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates