

കൊച്ചി: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്, കേരളത്തിന്റെ സ്‌നേഹം ഏറ്റുവാങ്ങി ആലിന്‍ ഷെറിന്‍ നിത്യതയിലേക്ക്. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച് അവയവങ്ങള്‍ ദാനം ചെയ്ത ആലിന്‍ ഷെറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. അഞ്ചു കുരുന്നുകൾക്ക് പുതുജീവനേകാന്‍ ആലിന്‍ ഷെറിന്റെ അവയവങ്ങള്‍ തിരുവനന്തപുരത്തേക്കുള്ള യാത്ര തുടരുന്നതിനിടെയാണ് അലിന്‍ ആലിന്‍ ഷെറിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്.
എറണാകുളം അമൃത ആശുപത്രിയില്‍ നടന്ന ശസത്രക്രിയകള്‍ക്ക് ശേഷം ആലിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാളെ മൃതദേഹം സംസ്‌കരിക്കും. അമൃത ആശുപത്രിയിലെ ജീവനക്കാര്‍ ചേര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ആലിനെ യാത്രയാക്കിയത്. ഞായറാഴ്ചയാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. ഏഴരയോടെ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് പത്തരയോടെ കഴക്കൂട്ടം കിംസ് ആശുപത്രിയില്‍ എത്തി. ഇതിന് ശേഷം വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിച്ചു. മാള സ്വദേശി സുരേഷ് ആയിരുന്നു ആംബുലൻസിലെ ഡ്രൈവർ.
മസ്തിഷ്‌ക മരണം സ്ഥീരീകരിച്ച സാഹചര്യത്തില്‍ അലിന്‍ ഷെറിന്റെ ഹൃദയവാല്‍വ്, കരള്‍, വൃക്കകള്‍, നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. അച്ഛന്‍ അരുണ്‍ എബ്രഹാമും അമ്മ ഷെറിന്‍ ആന്‍ ജോണുമാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 6 മാസം പ്രായമുള്ള ഒരു കുഞ്ഞിനാണ് കരള്‍ നല്‍കുന്നത്. സംസ്ഥാനത്ത് മരണാനാന്തര അവയവദാനത്തിലൂടെ കരള്‍ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് അത്. കുട്ടിയുടെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിക്ക് നല്‍കും. ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും രണ്ട് നേത്ര പടലങ്ങള്‍ അമൃത ആശുപത്രിയിലേക്കുമാണ് നല്‍കിയത്.
ഫെബ്രുവരി അഞ്ചാം തീയതി ഉച്ചയ്ക്ക് 2.30 മണിക്ക് റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള മകള്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചത്. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എം.സി. റോഡ് വഴി കാറില്‍ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോര്‍മ കവല ജംഗ്ഷന് സമീപം എതിര്‍ദിശയില്‍ നിന്നുവന്ന കാര്‍ വാഹനത്തിലേക്ക് ഇടിച്ചുകയറി അപകടം സംഭവിക്കുകയായിരുന്നു. കുട്ടിയ്ക്ക് ഗുരുതമായി പരിക്കേല്‍ക്കുകയും കൂടെയുണ്ടായിരുന്ന കുട്ടിയുടെ അമ്മയ്ക്കും മാതാവിന്റെ മാതാപിതാക്കള്‍ക്കും സാരമായ പരിക്കുകള്‍ സംഭവിക്കുകയും ചെയ്തു. അപകടം നടന്ന ഉടന്‍ തന്നെ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ഫെബ്രുവരി 13ന് കുട്ടിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിക്കുകയും കുട്ടിയുടെ കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സമ്മതം നല്‍കുകയും ചെയ്യുകയായിരുന്നു. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാനത്തിന്റെ ഏകോപനം നടന്നത്. ആഭ്യന്തര വകുപ്പിന്റെ സഹകരണവും ഉണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates