കൊച്ചി: കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും അടുത്ത പകലുമാണ് ശിവരാത്രി മഹോത്സവം. ഉപവാസവും ഉറക്കം ഒഴിയുന്നതുമാണ് ആചാരങ്ങൾ. പാലാഴി മഥനത്തിനിടെ പൊങ്ങിവന്ന കാളകൂടവിഷം ലോക രക്ഷയ്ക്കായി പരമശിവന്‍ കുടിച്ചു. എന്നാല്‍ വിഷം വയറ്റിലെത്താതിരിക്കാൻ പാർവതി ശിവന്റെ കഴുത്തും പുറത്ത് പോകാതിരിക്കാൻ വിഷ്ണു വായയും അടച്ചുപിടിച്ചു. വിഷം ശിവന്റെ കഴുത്തിൽ അടിഞ്ഞുകൂടി ശിവൻ നീലകണ്ഠൻ ആയി. ഭഗവാന് ആപത്തുണ്ടാകാതെ പാർവതീയും മറ്റുളളവരും ഉറക്കമൊഴിച്ചിരുന്നു പ്രാർഥിച്ച ദിവസമാണ് ശിവരാത്രി.
പിതൃമോക്ഷം തേടി പഞ്ചാക്ഷരി മന്ത്രം ഉരുവിട്ട് ആയിരങ്ങളാണ് ശിവരാത്രി ദിനത്തിൽ പിതൃതർപ്പണം നടത്തുന്നത്. ആലുവ മണപ്പുറത്താണ് കേരളത്തിൽ പ്രധാനമായും ബലിതർപ്പണ ചടങ്ങുകൾ നടക്കുന്നത്. ബുധനാഴ്ച രാത്രി 10 മണി മുതൽ തുടങ്ങിയ ബലിതർപ്പണ ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ വരെ നീളും. 116 ബലിത്തറകളാണ് ആലുവയില്‍ ഇത്തവണ തയ്യാറാക്കിയിരിക്കുന്നത്. ഏഴ് ലക്ഷം പേർ ഇത്തവണ ബലിതർപ്പണത്തിനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബലിതർപ്പണത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 1500 പൊലീസുകാരെയാണ് ഇതിനായി വിന്യസിച്ചിരിക്കുന്നത്. പൊലീസിന്റെ മുഴുവൻ സമയ കൺട്രോൾ റൂമും വാച്ച് ടവറും പ്രവർത്തിക്കുന്നുണ്ട്. നാവിക സേനയുടെ മുങ്ങൽ വിദഗ്ധരും അഗ്നിശമന സേനാ അംഗങ്ങളും മണപ്പുറത്തുണ്ട്.
ഗതാഗത നിയന്ത്രണം
ബുധനാഴ്ച വൈകുന്നേരം മുതൽ വ്യാഴാഴ്ച ഉച്ചവരെ ആലുവയിൽ ഗതാഗത നിയന്ത്രണമുണ്ടാകും. മണപ്പുറത്തേക്ക് എത്തുന്ന ഭക്തർക്കായി കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. കൊച്ചി മെട്രോയും ദക്ഷിണ റെയിൽവേയും സ്‍പെഷ്യൽ സർവീസ് നടത്തുന്നുണ്ട്. 26 ബുധനാഴ്ച തൃപ്പൂണിത്തുറയില്‍ നിന്നുള്ള മെട്രോ സര്‍വീസുകൾ രാത്രി 11.30 വരെ ഉണ്ടായിരുന്നു. വ്യാഴാഴ്ച ആലുവയില്‍ നിന്നുള്ള സര്‍വീസ് വെളുപ്പിന് 4.30ന് സർവീസ് ആരംഭിക്കും. തുടര്‍ന്ന് രാവിലെ ആറ് മണിവരെ അരമണിക്കൂര്‍ ഇടവിട്ടും പിന്നീട് സാധാരണ നിലയ്ക്കും ആലുവയില്‍ നിന്ന് സര്‍വ്വീസ് ഉണ്ടായിരിക്കുമെന്ന് മെട്രോ അധികൃതർ അറിയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates