'ശ്രീദേവി'യെ 'സ്നേഹിച്ച്' ഭഗവല്‍ സിങ്, മൂന്നു വര്‍ഷത്തോളം ഫെയ്‌സ്ബുക്ക് ബന്ധം; ഷാഫി ഉപയോഗിച്ചത് ഭാര്യയുടെ ഫോണ്‍

ഷാഫിയും ഭഗവല്‍ സിങ്ങും ഏതാണ്ട് മൂന്നുവര്‍ഷത്തോളമായി ബന്ധം പുലര്‍ത്തിയിരുന്നു
ഷാഫി, ഭഗവല്‍ സിങ്/ ഫയല്‍
ഷാഫി, ഭഗവല്‍ സിങ്/ ഫയല്‍
Updated on
1 min read


കൊച്ചി: ഇലന്തൂര്‍ നരബലിയുടെ ആസൂത്രകനായ മുഹമ്മദ് ഷാഫി തിരുമ്മുചികിത്സകനായ ഭഗവല്‍ സിങ്ങിനെ വലയില്‍ വീഴ്ത്തിയത് അതീവ ബുദ്ധിപരമായിട്ടാണെന്ന് പൊലീസ്. 'ശ്രീദേവി' എന്ന വ്യാജ പ്രൊഫൈലിലൂടെയാണ് ഭഗവല്‍ സിങ്ങുമായി പരിചയം സ്ഥാപിക്കുന്നത്. തുടര്‍ന്ന് മൂന്നു വര്‍ഷത്തോളമാണ് ഫെയ്‌സ്ബുക്ക് വഴി ഇവര്‍ സംസാരിച്ചത്. ഈ കാലത്ത് ഒരിക്കല്‍ പോലും ഷാഫി ഭഗവല്‍ സിങ്ങിനെ ഫോണില്‍ വിളിച്ചിട്ടില്ലെന്ന് കൊച്ചി പൊലീസ് വ്യക്തമാക്കി. 

ഭാര്യയുടെ ഫോണിലൂടെയാണ് ഷാഫി ഫെയ്‌സ്ബുക്കില്‍ ചാറ്റുചെയ്തിരുന്നത്. ഭഗവല്‍ സിങ്ങ് ശ്രീദേവി എന്ന ഫെയ്‌സ്ബുക്ക് ഐഡിയെ സ്‌നേഹിച്ചു. ഷാഫി, ശ്രീദേവി എന്ന ഫെയ്‌സ്ബുക്ക് ഐഡിയിലൂടെ പറയുന്നത് എന്തും വിശ്വസിക്കുന്ന അവസ്ഥയിലേക്ക് എത്തി. ഇതിനിടെ ഭഗവല്‍ സിങ്ങിന്റെ സാമ്പത്തികവും മറ്റുമുള്ള കാര്യങ്ങള്‍ ഷാഫി മനസ്സിലാക്കിയിരുന്നു. തുടര്‍ന്നാണ് തനിക്ക് പരിചയമുള്ള റാഷിദ് എന്ന സിദ്ധനെക്കുറിച്ച് അറിയിക്കുന്നത്. 

ഭഗവല്‍ സിങ്ങിനും കുടുംബത്തിനും സാമ്പത്തികമായും മറ്റും ഐശ്വര്യം കൊണ്ടുവരാനുള്ള പൂജകള്‍ സിദ്ധനായ റാഷിദ് ചെയ്യുമെന്നും ഷാഫി വിശ്വസിപ്പിച്ചു. റാഷിദിന്റേത് എന്ന പേരില്‍ ഷാഫി നല്‍കിയത് സ്വന്തം നമ്പര്‍ തന്നെയായിരുന്നു. പിന്നീട് റാഷിദ് എന്ന സിദ്ധനായി ദമ്പതികള്‍ക്ക് മുന്നില്‍ ഷാഫിയെത്തി. തുടര്‍ന്നാണ് സാമ്പത്തിക അഭിവൃദ്ധിക്കായി നരബലി നടത്തണമെന്ന് ആവശ്യപ്പെട്ടത്. 

ഷാഫിയും ഭഗവല്‍ സിങ്ങും ഏതാണ്ട് മൂന്നുവര്‍ഷത്തോളമായി ബന്ധം പുലര്‍ത്തിയിരുന്നു. കുറെയേറെ ചാറ്റിംഗ് ഡീറ്റെയില്‍സ് ശേഖരിച്ചിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ചു വരികയാണ്. ഇവരുടെ സാമ്പത്തിക കാര്യങ്ങളും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഭഗവല്‍ സിങ്ങിന് സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്. ഷാഫിയുടെ വലയില്‍ വീണു എന്നത് ഇതിനോടകം വ്യക്തമായിട്ടുണ്ടല്ലോയെന്നും പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com