കോട്ടയം: മദ്യപിച്ച് ഭക്ഷണം കഴിക്കാൻ ഹോട്ടലിലെത്തിയ യുവാവ് ഉടമയെ മർദ്ദിച്ച് പണവുമായി കടന്നു. ഏറ്റുമാനൂരിലാണ് സംഭവം. മദ്യപിച്ചെത്തിയ ഇയാൾ ഭക്ഷണം ചോദിച്ച ശേഷം ഹോട്ടലുടമയെ മർദ്ദിച്ച് ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന പണവുമായി കടക്കുകയായിരുന്നു. അമ്മഞ്ചേരി നാൽപാത്തിമല സ്വദേശി ക്രിസ്റ്റിക്ക് (ജംപർ ക്രിസ്റ്റി– 26) എതിരെ പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്.
ചിക്കൻ ഫ്രൈ ലഭിക്കാത്ത ദേഷ്യത്തിൽ വടിവാൾ വീശി ഹോട്ടലിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് ഉടമയെയും ജീവനക്കാരനെയും ആക്രമിച്ച ശേഷം പണം അപഹരിച്ച് കടക്കുകയായിരുന്നു. ഞായറാഴ്ച രാത്രി 12ന് എംസി റോഡിൽ ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനു സമീപം താരാ ഹോട്ടലിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ചിക്കൻ ഫ്രൈ ചോദിച്ചാണ് ഇയാൾ എത്തിയത്. ഭക്ഷണം തീർന്നെന്നും ഹോട്ടൽ അടയ്ക്കാൻ പോകുകയാണെന്നും ഉടമ രാജു ജോസഫ് പറഞ്ഞു. ഇതോടെ അസഭ്യം പറഞ്ഞ് ഇയാൾ രാജുവിനും ജീവനക്കാർക്കും നേരെ വടിവാൾ വീശി കടയിലേക്കു കയറി. മേശയ്ക്കു മുകളിൽ വിരിച്ച ഗ്ലാസ് തകർത്തു.
ഹോട്ടലിലെ വെട്ടുകത്തി കൈക്കലാക്കി ജീവനക്കാരെ വെട്ടാൻ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു. ജീവനക്കാർ ഇറങ്ങിയോടി. ക്യാഷ് കൗണ്ടറിൽ നിന്നു പണം തട്ടിയ ശേഷം, ഹോട്ടലിനു സമീപം കാത്തു നിന്ന സുഹൃത്തിനൊപ്പം ഇയാൾ ബൈക്കിൽ കടന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണു പ്രതിയെ തിരിച്ചറിഞ്ഞത്.
പട്ടിത്താനത്ത് എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലും ഏറ്റുമാനൂർ പൊലീസിനു നേരെ പെട്രോൾ ബോംബെറിഞ്ഞ കേസിലും പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ രാജു, ജീവനക്കാരൻ തമിഴ്നാട് സ്വദേശി വിജയ് (41) എന്നിവർ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates