വയോജനങ്ങള്‍ക്ക് സഹായം; 'പകല്‍വീടുകള്‍' എല്ലാ ജില്ലകളിലും; 'വയോരക്ഷ'പദ്ധതിയ്ക്ക് തുടക്കം

വയോജനങ്ങള്‍ക്ക് ഒന്നിച്ചിരിക്കാനും പരസ്പരം വിഷമങ്ങള്‍ പങ്കുവെക്കാനും ആരംഭിച്ച 'സായംപ്രഭ' മാതൃകാ പകല്‍വീടുകള്‍ എല്ലാ ജില്ലകളിലും, തുടര്‍ന്ന് ബ്ലോക്ക് തലങ്ങളിലും തുടങ്ങുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു
പകല്‍ വീട്/ഫയല്‍ ചിത്രം
പകല്‍ വീട്/ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: വയോജനങ്ങള്‍ക്ക് ഒന്നിച്ചിരിക്കാനും പരസ്പരം വിഷമങ്ങള്‍ പങ്കുവെക്കാനും ആരംഭിച്ച 'സായംപ്രഭ' മാതൃകാ പകല്‍വീടുകള്‍ എല്ലാ ജില്ലകളിലും, തുടര്‍ന്ന് ബ്ലോക്ക് തലങ്ങളിലും തുടങ്ങുമെന്ന് ഉന്നത വിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. വൃദ്ധസദനങ്ങളുടെ സൗകര്യങ്ങളും സേവനങ്ങളും ദേശീയ നിലവാരത്തിലേക്കുയര്‍ത്തുന്ന 'സെക്കന്‍ഡ് ഇന്നിംഗ്‌സ് ഹോം' പദ്ധതിയും എല്ലാ ജില്ലകളിലും നിലവില്‍ വരും. തിരുവനന്തപുരത്ത് അന്താരാഷ്ട്ര വയോജനദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഗതാഗതമന്ത്രി ആന്റണി രാജുവും ചടങ്ങില്‍ സംബന്ധിച്ചു.

വയോജനപരിപാലന മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കും, വിവിധ മണ്ഡലങ്ങളില്‍ ഉയര്‍ന്ന സംഭാവനകള്‍ നല്‍കുന്ന വയോജനങ്ങള്‍ക്കും 'വയോസേവന ' പുരസ്‌കാരം ഏര്‍പ്പെടുത്തിയതായി മന്ത്രി അറിയിച്ചു. മുതിര്‍ന്ന പൗരര്‍ക്കായുള്ള രണ്ട് സാമൂഹ്യസുരക്ഷാപദ്ധതികള്‍ ചടങ്ങില്‍ മന്ത്രി പ്രഖ്യാപിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തിര ഘട്ടത്തില്‍ സഹായം നല്‍കുന്ന 'വയോരക്ഷ' ആണ് വയോജനദിനത്തില്‍ പ്രാരംഭംകുറിച്ച ഒരു പദ്ധതി. ആരും തുണയ്ക്കില്ലാതെ ശാരീരിക അവശതകളോടെ കഴിയുന്ന മുതിര്‍ന്ന പൗരര്‍ക്ക് അടിയന്തിരസഹായമടക്കം എത്തിക്കുന്ന ഈ പദ്ധതി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാരുടെ ചുമതലയിലാണ് നടപ്പാക്കുകയെന്ന് മന്ത്രി പറഞ്ഞു.   

'സെക്കന്‍ഡ് ഇന്നിംഗ്‌സ് ഹോം' കൊല്ലം ജില്ലയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ പ്രഖ്യാപനവും മന്ത്രി നടത്തി. പൈലറ്റ് അടിസ്ഥാനത്തില്‍ കണ്ണൂരിലും തുടര്‍ന്ന് മലപ്പുറത്തും നടപ്പിലായ പദ്ധതിയാണിപ്പോള്‍ കൊല്ലത്തും നടപ്പാക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com