

മലപ്പുറം: നാലു വർഷം മുൻപ് നടത്തിയ ഓട്ടോ സവാരിയിൽ സ്വർണപ്പാദസരം നഷ്ടപ്പെടുക. വർഷങ്ങൾക്കിപ്പുറം അതേ ഓട്ടോയിൽ വീണ്ടും യാത്ര, സംസാരത്തിനിടെ പഴയ കഥ പൊങ്ങിവന്നു, ഒടുവിൽ നഷ്ടപ്പെട്ട പാദസരം തിരികെ കൈയിൽ. സിനിമയിൽ കണ്ടാൽ പോലും വിശ്വസിക്കാൻ പ്രയാസമാണെങ്കിലും ഇത് വെറും കഥയല്ല, ഒരുപാട് ട്വിസ്റ്റും ടേണും നിറഞ്ഞ യഥാർത്ഥ സംഭവം തന്നെ.
നിലമ്പൂർ സ്വദേശികളായ ഹനീഫയ്ക്കും അൻസയക്കുമാണ് കഥയിലെ താരങ്ങൾ. 18 വർഷമായി ഓട്ടോ ഓടിക്കുകയാണു ഫനീഫ. നാലു വർഷം മുൻപ് ഒരു ദിവസം ഓട്ടോ കഴുകുന്നതിനിടെയാണ് സീറ്റിനിടയിൽനിന്നു രണ്ടു പാദസരം കിട്ടിയത്. സീറ്റ് കഴുകി വൃത്തിയാക്കുന്നത് മാസങ്ങളുടെ ഇടവേളയിലായതുകൊണ്ടുതന്നെ സംഗതി ആരുടേതാണെന്ന് പിടികിട്ടിയില്ല. പാദസരം തേടി യഥാർഥ ഉടമ എത്തുമെന്ന പ്രതീക്ഷയിൽ അയാൾ കാത്തിരുന്നു.
ലോക്ഡൗണിൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴും അന്യന്റെ മുതൽ കൈവശപ്പെടുത്താൻ ഹനീഫ ചിന്തിച്ചില്ല. നാല് വർഷങ്ങൾക്കിപ്പുറം നിലമ്പൂർ ആശുപത്രി റോഡിൽനിന്നു വീട്ടിൽ പോകാനായി അൻസ ഹനീഫയുടെ ഓട്ടോയിൽ കയറി. സംസാരത്തിനിടെ മകളുടെ പാദസരം ഓട്ടോയിൽ മറന്ന കഥ പറഞ്ഞു. എക്സ്റേ എടുക്കുന്നതിനുവേണ്ടി ഊരിയ പാദസരം രണ്ടും ചേർത്ത് കൊളുത്തായാണ് കൈയിൽ സൂക്ഷിച്ചതെന്നുകൂടി അൻസ പറഞ്ഞു. ഇതു കേട്ടതോടെ താൻ നിധിപോലെ ഇത്രയും കാലം സൂക്ഷിച്ചുവച്ച പാദസരത്തിന്റെ ഉടമയം ഹനീഫ തിരിച്ചറിഞ്ഞു. അന്നു തന്നെ അൻസയുടെ വീട്ടിലെത്തി ഹനീഫ സ്വർണം കൈമാറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates