

കണ്ണൂർ: ഇൻസ്റ്റഗ്രാമിലൂടെ രണ്ട് വർഷം മുൻപാണ് മാനസയും രാഖിലും പരിചയപ്പെടുന്നത്. എംബിഎ പഠനം പൂർത്തിയാക്കി സ്വന്തമായി ബിസിനസ് ചെയ്യുകയാണെന്നാണ് രാഖിൽ പറഞ്ഞത്. പല കള്ളത്തരങ്ങളും പറഞ്ഞ് അടുത്ത സൗഹൃദം സ്ഥാപിച്ചെങ്കിലും താൻ തെറ്റിദ്ധരിക്കപ്പെട്ടു എന്ന് മനസ്സിലായ മാനസ രാഖിലുമായുള്ള സൗഹൃദത്തിൽ നിന്ന് പിൻമാറാൻ ശ്രമിച്ചു. ഇത് രാഖിലിനെ ചൊടിപ്പിച്ചു.
ശല്യം കൂടിയപ്പോൾ മാനസ മാതാപിതാക്കളെ കാര്യമറിയിച്ചു. ഭീഷണിപ്പെടുത്തൽ തുടർന്നതോടെ മാനസയുടെ അച്ഛൻ മാധവൻ പൊലീസിൽ പരാതി നൽകി. ഡിവൈഎസ്പി ഓഫിസിൽ രാഖിലിനെയും മാതാപിതാക്കളെയും വിളിച്ചുവരുത്തി. ഇനി ശല്യം ചെയ്യരുതെന്നു മുന്നറിയിപ്പ് നൽകി. ശല്യമുണ്ടാകില്ലെന്നു മാനസയുടെ മാതാപിതാക്കളോടു രാഖിൽ പറഞ്ഞു. ശല്യപ്പെടുത്തില്ലെന്നു ഉറപ്പുനൽകിയതിനാൽ കേസെടുക്കാൻ മാനസയും നിർബന്ധിച്ചില്ല. ഇരുവരും തമ്മിൽ നേരത്തെ പ്രണയത്തിലായിരുന്നെന്നും സൂചനകളുണ്ട്. ഇവർ പരസ്പരം പ്രശ്നങ്ങൾ പറഞ്ഞു തീർത്തതായിരുന്നെന്ന് സഹപാഠികളായിരുന്ന ചിലർ പറയുന്നു.
കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിന് സമീപമത്തെ വാടക വീട്ടിൽ ഒപ്പം താമസിക്കുന്നവരുടെ കൂടെ ഭക്ഷണം കഴിച്ചിരിക്കുകയായിരുന്നു മാനസ. ഈ സമയമാണ് രാഖിൽ കടന്നുവന്നത്. ‘ഇയാൾ എന്തിനാണ് ഇവിടെ വന്നത്’ എന്നുചോദിച്ച് എഴുന്നേറ്റതും മാനസയുടെ കൈയിൽ പിടിച്ച് മുറിയിലേക്ക് കൊണ്ടുപോയി. മൂന്ന് വെടിയൊച്ചകൾ കേട്ടതോടെ പെൺകുട്ടികൾ നിലവിളിച്ച് ആളെക്കൂട്ടി.
കതകു തുറന്ന് അകത്തുകയറിയ നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും ഇരുവരും ചോരയിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. മാനസയെ രഖിൽ ക്ലോസ് റേഞ്ചിൽ വെടിവയ്ക്കുകയായിരുന്നു. ചെവിക്കുപിന്നിലാണ് മാനസയ്ക്ക് വെടിയേറ്റത്. സ്വയം വെടിയുതിർത്തു രാഖിലും മരിച്ചു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അടുത്തമാസം ഹൗസ് സർജൻസി പൂർത്തിയാക്കാനിരിക്കെയാണു മാനസയുടെ ദാരുണാന്ത്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates