

തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ അടിച്ചതിന് പിന്നാലെ സംരക്ഷണം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയ ബംഗാൾ സ്വദേശി ബിർഷുവിന് സുരക്ഷിത താമസം ഒരുക്കി പൊലീസ്. സമ്മാനത്തുക തട്ടിയെടുക്കാൻ തന്നെ ആരേലും അപായപ്പെടുത്തുമെന്ന ഭയം കാരണം ഇന്നലെ ബിർഷുവിന് പനിയും വിറവലുമായിരുന്നു. ഇതേ തുടർന്നാണ് താമസം മാറ്റിയതെന്ന് തമ്പാനൂർ എസ്‌എച്ച്‌ഒ എസ് പ്രകാശ് പറഞ്ഞു.
ബിർഷു നാട്ടിലേക്ക് മടങ്ങുന്നത് വരെ പൊലീസ് നിരീക്ഷണമുണ്ടാകും. അദ്ദേഹത്തിന് ലോട്ടറി അടിച്ചതറിഞ്ഞ് നിരവധി ഇതരസംസ്ഥാനക്കാരായ സുഹൃത്തുക്കൾ ബിർഷുവിനെ തേടി വന്നിരുന്നു. ഇതേ തുടർന്നാണ് ജീവൻ അപായപ്പെടുമോ എന്ന ഭയം കാരണം പൊലീസ് സ്റ്റേഷനിൽ അഭയം തേടിയത്.
തമ്പാനൂരിലെ ഒരു ലോട്ടറിക്കച്ചവടക്കാരന്റെ പക്കൽ നിന്നും ബിർഷു തിങ്കളാഴ്ച എടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ അഞ്ച് ടിക്കറ്റുകളിൽ ഒന്നിനാണ് സമ്മാനം കിട്ടിയത്. ലോട്ടറി അടിച്ചതിന് പിന്നാലെ തന്നെ ആരെങ്കിലും അപായപ്പെടുത്തുമോ എന്ന പേടിയിലാണ് ബിർഷു പൊലീസ് സ്റ്റേഷനിൽ എത്തിയത്. ടിക്കറ്റ് ബാങ്കിലോ ലോട്ടറി വകുപ്പിലോ ഏൽപിക്കാൻ സഹായം വേണമെന്നും അതുവരെ തനിക്ക് സുരക്ഷ നൽകണം എന്നുമായിരുന്നു ബിർഷുവിന്റെ ആവശ്യം. ഫെഡറൽ ബാങ്ക് മാനേജരെ വിളിച്ചുവരുത്തി പൊലീസ് ടിക്കറ്റ് ഏൽപിച്ചു. ഒരേ നമ്പറിലെ അഞ്ച് സീരീസ് ടിക്കറ്റുകൾ വാങ്ങിയതു കാരണം 8000 രൂപയുടെ നാല് സമാശ്വാസ സമ്മാനങ്ങളും ബിർഷുവിനു ലഭിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates