തറയിലും ഭിത്തിയിലും രക്തക്കറ, മുടിയുടെ അവശിഷ്ടങ്ങള്‍; ബിജുവിന്റെ മൃതദേഹം ആദ്യമെത്തിച്ചത് ജോമോന്റെ വീട്ടില്‍, തെളിവെടുപ്പ്

ക്വട്ടേഷന്‍ നല്‍കി ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തി മാന്‍ഹോളില്‍ തള്ളുന്നതിന് മുമ്പ് മൃതദേഹം ഒന്നാം പ്രതി ജോമോന്റെ വീട്ടിലെത്തിച്ചതായി പൊലീസ് കണ്ടെത്തി
biju murder case, updation
പ്രതി ജോമോന്റെ വീട്ടിൽ പൊലീസിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ്
Updated on
1 min read

തൊടുപുഴ: ക്വട്ടേഷന്‍ നല്‍കി ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തി മാന്‍ഹോളില്‍ തള്ളുന്നതിന് മുമ്പ് മൃതദേഹം ഒന്നാം പ്രതി ജോമോന്റെ വീട്ടിലെത്തിച്ചതായി പൊലീസ് കണ്ടെത്തി. ഇടുക്കി തൊടുപുഴ ബിജു വധക്കേസില്‍ ജോമോന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ മൃതദേഹം വീട്ടില്‍ എത്തിച്ചതിന്റെ തെളിവാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ജോമോന്റെ വീട്ടിലെ തറയിലും ഭിത്തിയിലുമാണ് രക്തക്കറ കണ്ടെത്തിയത്. മുടിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. വീട്ടിലെ മുറിക്കുള്ളിലാണ് ബിജുവിനെ കിടത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. കേസില്‍ അറസ്റ്റിലായ നാല് പ്രതികളെയും ഒന്നാം പ്രതി ജോമോന്റെ വെട്ടിമറ്റത്തുള്ള വീട്ടില്‍ എത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് ഇക്കാര്യം വ്യക്തമായത്.

ബിജുവിനെ തട്ടിക്കൊണ്ടുപോയി വാഹനത്തില്‍ വച്ച് മര്‍ദിച്ച ശേഷം ജോമോന്റെ വീട്ടില്‍ എത്തിച്ചുവെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. പ്രതികളായ ജോമോനും മുഹമ്മദ് അസ്ലമും ആഷിഖും ചേര്‍ന്നാണ് ബിജുവിനെ വീട്ടിലെത്തിച്ചത്. മരിച്ചെന്നുറപ്പായപ്പോള്‍ പ്രതികള്‍ നാല് പേരും ചേര്‍ന്നാണ് ബിജുവിന്റെ മൃതദേഹം ഗോഡൗണിലേക്ക് മാറ്റിയത്. കൃറ്റകൃത്യം നടന്ന സ്ഥലത്ത് ഫോറന്‍സിക്, വിരലടയാള വിദഗ്ധരും പരിശോധന നടത്തി. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.

ബിജു മരിച്ചെന്നുറപ്പായ ശേഷമാണ് കലയന്താനിയിലെ ഗോഡൗണില്‍ എത്തിച്ച് മാന്‍ഹോളില്‍ തള്ളിയത്. കേസില്‍ ജോമോന്റെ വീട്ടുകാരുള്‍പ്പെടെ മറ്റാര്‍ക്കെങ്കിലും കൂടുതല്‍ പങ്ക് ഉണ്ടോയെന്നും അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു. കേസില്‍ അറസ്റ്റിലായ ജോമോന്‍ ജോസ്, ആഷിക്ക് ജോണ്‍സണ്‍, മുഹമ്മദ് അസ്ലം, ജോമിന്‍ എന്നിവരെ കോടതി നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

കേസില്‍ മുഖ്യപ്രതിയായ ജോമോന്‍ ബിജുവിന്റെ മുന്‍ ബിസിനസ് പങ്കാളിയാണ്. ഇരുവരും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നി വകുപ്പുകള്‍ ചുമത്തിയാണ് ജോമോനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജോമോന്‍ ബിജുവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തതാണെന്നാണ് മൊഴി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com