

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ കുട്ടികളെ ബാച്ചുകളാക്കി തിരിച്ച് ക്ലാസുകൾ ക്രമീകരിക്കണമെന്ന് മാർഗരേഖ. ആദ്യ ബാച്ചിനു തിങ്കൾ മുതൽ ബുധൻ വരെയും രണ്ടാമത്തെ ബാച്ചിനു വ്യാഴം മുതൽ ശനി വരെയുമായിരിക്കും ക്ലാസുകൾ. ഇരു ബാച്ചുകളിലെയും കുട്ടികളെ തമ്മിൽ ഇടപഴകാൻ അനുവദിക്കില്ല. ഒരു ബെഞ്ചിൽ രണ്ട് പേർ എന്ന രീതിയിൽ ബയോബബിൾ സുരക്ഷിതത്വം ഏർപ്പെടുത്തണമെന്നാണ് മാർഗരേഖയിലെ നിർദേശം.
1–7 ക്ലാസുകളും 10, 12 ക്ലാസുകളുമാണ് നവംബർ ഒന്നിനു തുറക്കുക. 8, 9 ക്ലാസുകൾ നവംബർ 15 മുതലാണ് തുറക്കുക. ആഴ്ചയിൽ ആറുദിവസം ക്ലാസ്സുകളുണ്ടാകും. പൊതു അവധിയില്ലാത്ത ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കും. ആദ്യ രണ്ടാഴ്ച ഉച്ചവരെ മാത്രമാകും ക്ലാസ്സുകൾ ഉണ്ടാകുക. കുട്ടികൾക്കു സ്കൂളുകളിലെത്താൻ രക്ഷിതാക്കളുടെ സമ്മതം നിർബന്ധമാണ്.
ഒരു ക്ലാസിനെ രണ്ടായി വിഭജിക്കണം. ക്ലാസിലെ പകുതി പേരെ ഒരുസമയം പ്രവേശിപ്പിക്കാം. ഒരു പ്രദേശത്തു നിന്നു വരുന്ന കുട്ടികളെ കഴിവതും ഒരു ബാച്ചിൽ ഉൾപ്പെടുത്തണമെന്നും ആയിരത്തിലേറെ കുട്ടികളുള്ള സ്കൂളുകളിൽ ആകെ കുട്ടികളുടെ 25% മാത്രം ഒരു സമയത്ത് സ്കൂളിൽ വരുന്ന രീതിയിൽ വേണം ക്രമീകരണമെന്ന് മാർഗ്ഗരേഖയിൽ പറയുന്നു. ഓരോ ബാച്ചും തുടർച്ചയായി മൂന്ന് ദിവസം (കൂടുതൽ കുട്ടികളുള്ള സ്കൂളുകളിൽ രണ്ട് ദിവസം) സ്കൂളിൽ വരണം.
കുട്ടികൾക്കു കോവിഡ് ബാധിച്ചാൽ ബയോ ബബ്ളിൽ ഉള്ളവരെല്ലാം ക്വാറന്റെെനിൽ പോകണം. മുന്നൊരുക്കങ്ങൾക്കായി എല്ലാ അധ്യാപകരും തിങ്കളാഴ്ച മുതൽ സ്കൂളുകളിലെത്തണം.
∙ .
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates