

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരുമായി ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പുറത്തു വിട്ടതോടെ മുഖ്യമന്ത്രി ചര്‍ച്ചയുടെ നിര്‍ണായ വിവരങ്ങളാണ് ഇന്നലെ പുറത്തുവന്നത്.
കേരളം കാത്തിരുന്ന വാര്‍ത്തയുടെ വിവരങ്ങളടങ്ങുന്ന ചിത്രം പുറത്തുവന്നതോടെ രാഷ്ട്രീയ വൃത്തങ്ങളില്‍ ചൂടേറിയ ചര്‍ച്ചയായി. വൈറലായ ആ ചിത്രം എടുത്തതിന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഫോട്ടോഗ്രാഫര്‍ ബി പി ദീപു.
'കെപിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ ശ്വാസം അടക്കിപ്പിടിച്ചുള്ള കാത്തിരിപ്പിലായിരുന്നു. കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുള്ള ഔപചാരിക പ്രക്രിയ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ആരംഭിച്ചിരുന്നു. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും അടച്ചിട്ട മുറിയില്‍ രഹസ്യ സംഭാഷണങ്ങളിലായിരുന്നു. മുഖ്യമന്ത്രി പദത്തില്‍ കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി ഡി. സതീശന്‍ എന്നീ മൂന്ന് പേരുകളില്‍ ആര്‍ക്കാണ് കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയെന്ന് അറിയാനുള്ള ജോലിയിലായിരുന്നു.'
'അന്ന് ഇന്ദിരാഭവന്റെ ചരിത്രത്തില്‍ ആദ്യമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. റിപ്പോര്‍ട്ടര്‍മാര്‍, ഫോട്ടോഗ്രാഫര്‍മാര്‍, കാമറാമാന്‍മാര്‍ എന്നിങ്ങനെ ഒരു പട തന്നെ ഇന്ദിരാഭവന്റെ പ്രധാന കവാടത്തിന് പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു. എംഎല്‍എമാര്‍ പലരും മുന്നിലൂടെ കടന്നുപോയി. ചിലര്‍ പുഞ്ചിരിച്ചും കൈവീശിയും, ചിലര്‍ ഞങ്ങളോട് സംസാരിച്ചും കടന്നുപോയി. ആ നില്‍പ് ഉച്ചവരെ നീണ്ടു. പക്ഷെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായില്ല. ഉച്ചഭക്ഷണം എഐസിസി പ്രതിനിധികള്‍ ഇരിക്കുന്ന മുറിയിലേക്ക് എത്തിച്ചിരുന്നു. ഒടുവില്‍ സതീശന്‍ പുറത്തേക്ക് പോയി. ബാക്കിയുള്ളവര്‍ ഭക്ഷണം ഒഴിവാക്കി അവിടെ തന്നെ നിന്നു. ആരും മാറിനില്‍ക്കാന്‍ ധൈര്യപ്പെട്ടില്ല. കാരണം മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും ആ നിമിഷം പുറത്തുവന്നാല്‍ എന്തു ചെയ്യും. കഥ മറ്റൊന്നാകുമായിരുന്നു.'
'കാത്തിരിപ്പിന് ഒടുവില്‍ അവര്‍ പുറത്തുവന്നു. അജയ് മാക്കന്‍ ആദ്യം സംസാരിച്ചു. ഞാന്‍ ഇതിനകം തന്നെ ക്ഷീണിതനായിരുന്നു. ടിവി കാമറകള്‍ വലുതാണ്, ക്രൂ കൂടുതല്‍ സമ്മര്‍ദ്ദത്തിലാണ്, ഞാന്‍ അവരുടെ വലിയ മതിലിന് പിന്നിലായിരുന്നു. ഞാന്‍ ഒരു കസേര കുറുകെ വലിച്ചിട്ട് അതിന് മുകളില്‍ കയറി ചിത്രങ്ങള്‍ എടുത്തു. അപ്പോഴാണ് മുകള്‍ വാസ്‌നിക് എത്തിയത്. അദ്ദേഹം വശത്തേക്ക് മാറി നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഒരു കൈയില്‍ പേപ്പറുകള്‍ ശരീരത്തിലേക്ക് അമര്‍ത്തിപ്പിടിച്ചിരുന്നു. ആ പേപ്പര്‍ ഷീറ്റുകളില്‍ എന്തെങ്കിലും വിവരങ്ങള്‍ ഉണ്ടാകുമോ എന്ന് ചിന്തിച്ചു, അവ മുന്‍ഗണനാ ഷീറ്റുകളായിരിക്കുമോ? എംഎല്‍എമാര്‍ പറഞ്ഞതിന്റെ യഥാര്‍ത്ഥ പട്ടിക ആയിരിക്കുമോ അത്? ഞാന്‍ നിന്നിടത്ത് എനിക്ക് വ്യക്തമായ ഒരു ആംഗിള്‍ ലഭിച്ചില്ല. ഇതിനിടെ അജയ് മാക്കന്‍ ഊഴം കഴിഞ്ഞ് പോയി. അടുത്തത് മുകുള്‍ വാസ്‌നിക്ക് ഊഴമായിരുന്നു. അദ്ദേഹം ചെറുതായി സൈഡിലേക്ക് തിരിഞ്ഞു, കൈയിലെ പേപ്പറുകള്‍ അദ്ദേഹം മറച്ചിരുന്നു. എനിക്ക് കഴിയുന്നത്ര ഫോട്ടോകള്‍ ഞാന്‍ എടുത്തു, എന്നിട്ട് ആള്‍ക്കൂട്ടത്തില്‍ നിന്ന് മാറി അദ്ദേഹത്തിന്റെ കാറിനടുത്ത് സ്ഥാനം പിടിച്ചു. ഒരുപക്ഷേ കാറില്‍ കയറുമ്പോള്‍ എനിക്ക് ഫോട്ടോ എടുക്കാന്‍ കഴിഞ്ഞേക്കും എന്ന പ്രതീക്ഷയില്‍.'
'അദ്ദേഹം കാറിനടുത്തേക്ക് വരുകയാണ്. പിസി വിഷ്ണുനാഥ് ഇതിനിടയിലൂടെ അദ്ദേഹത്തിന് വഴിയൊരുക്കി. ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി, മുകുള്‍ വാസ്‌നിക്കിനെ വാഹനത്തിലേക്ക് നയിച്ചു. ഒരു നിമിഷം പേപ്പറുകള്‍ കണ്ടു. വിഷ്ണുനാഥ് അടുത്തേക്ക് വന്നു, മുകള്‍ വാസ്‌നിക്കിന്റെ ഷാളുകൊണ്ട് അവയെ പൂര്‍ണ്ണമായും മൂടി. എനിക്ക് അത് നഷ്ടപ്പെട്ടുവെന്ന് ഉറപ്പിച്ചു ഞാന്‍ അവിടെ നിന്നു. പിന്നെ വിഷ്ണുനാഥ് അല്പം പിന്നിലേക്ക് ചാഞ്ഞു. ഷാള്‍ നീങ്ങി. അപ്പോള്‍ പേപ്പറുകള്‍ കാണാമായിരുന്നു. മൂന്നോ നാലോ ക്ലിക്കുകള്‍. ഒരു ക്ലോസ് ഷോട്ട്. ഒരു സെക്കന്‍ഡിനുള്ളില്‍ അത് അവസാനിച്ചു, മുകള്‍ വാസ്‌നിക് കാറില്‍ പോയി. ഞാന്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് മാറി എന്റെ കാമറ തുറന്നു. കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. നോക്കിയപ്പോള്‍ കെപിസിസി പ്രസിഡന്റ് പേര് ഉള്‍പ്പെടെ ഷീറ്റിന്റെ ഒരു ഭാഗത്ത് എട്ട് പേരുകള്‍ കാണാം. അവരുടെ പിന്തുണയും. ചില നിമിഷങ്ങള്‍ ഇങ്ങനെയാണ്, ഇതൊരു അനുഗ്രഹമാണെന്ന് ഞാന്‍ കരുതുന്നു'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates