

തിരുവനന്തപുരം: സംസ്ഥാനത്തെ 26 സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തുവെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) കണ്ടെത്തല്‍. വാര്‍ഡില്‍ കഴിഞ്ഞ രോഗികള്‍ക്കാണ് കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തത്. 146 ആശുപത്രികളിൽ ഗുണനിവാരമില്ലാത്ത മരുന്നുകൾ നല്‍കിയെന്നു സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവധി കഴിയുന്ന മരുന്നുകളുടെ രാസഘടനയിൽ മാറ്റം വരുമെന്നതിനാൽ ഇതു കഴിക്കുന്നവരുടെ ജീവൻ അപകടത്തിലായേക്കാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് ഡോക്ടർമാർ അടക്കമുള്ള പൊതുജന ആരോഗ്യപ്രവർത്തകരുടെ എണ്ണത്തില്‍ വലിയരീതിയിലുള്ള കുറവുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. മരുന്ന് വിതരണത്തില്‍ ഉണ്ടായ ഗുരുതര വീഴ്ചയിൽ കെഎംഎസ്‌സിഎല്ലിനെതിരെ രൂക്ഷ വിമർശനവും സിഎജി ഉയർത്തി. സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളജുകൾ ഉൾപ്പെടെ ഏഴായിരത്തോളം ആശുപത്രികളുണ്ട്. 67 ആശുപത്രികളിൽ 2016 മുതൽ 2022 വരെ നടത്തിയ പരിശോധനയിൽ 62,826 ലേറെ അവസരങ്ങളിൽ മരുന്നുകൾ ലഭ്യമായിരുന്നില്ല. ഇതിൽ ചില അവശ്യ മരുന്നുകൾ 1745 ദിവസം വരെ ലഭ്യമല്ലായിരുന്നു.
2017 മുതൽ 2022 വരെ 4732 ഇനം മരുന്നുകൾക്ക് ആശുപത്രികൾ ഇന്റന്റ് നൽകിയെങ്കിലും കെഎംഎസ്‌സിഎൽ 536 ഇനങ്ങൾ (11.33%) മാത്രമാണു മുഴുവനും വാങ്ങിയത്. 1085 ഇനങ്ങൾക്കു കരാർ കൊടുത്തതേയില്ല. മരുന്നുകളുടെ ഗുണനിലവാര പരിശോധനയിലും ഗുരുതരമായ അലംഭാവം ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. ഒരു വർഷത്തെ 54,049 ബാച്ച് മരുന്നുകളിൽ 8700 ബാച്ചുകളുടെ ഗുണനിലവാരം മാത്രമേ പരിശോധിച്ചിട്ടുള്ളൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
