സ്വരാജിന് ആഢംബര കാറെന്ന് സോഷ്യല്‍ മീഡിയ, നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥികളുടെ വാഹനങ്ങളും ചര്‍ച്ചയാകുന്നു

സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങളെ സ്വരാജ് വിമര്‍ശിച്ചു
Nilambur candidates car
Nilambur candidates car
Updated on
1 min read

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ( Nilambur candidates ) ചിത്രം തെളിഞ്ഞതോടെ മത്സരത്തിന്റെ ചൂടേറി. സ്ഥാനാര്‍ത്ഥികളുടെ സ്വത്തു വിവരങ്ങള്‍ക്കൊപ്പം, അവരുടെ കൈവശമുള്ള വാഹനങ്ങളും സമൂഹമാധ്യമങ്ങളില്‍ അടക്കം ചര്‍ച്ചയായി മാറിക്കഴിഞ്ഞു. ഇടതു സ്ഥാനാര്‍ത്ഥി എം സ്വരാജിന് സ്വന്തമായി കാറില്ല. എന്നാല്‍ ഭാര്യയുടെ പേരില്‍ രണ്ടു കാറുണ്ടെന്നാണ് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.

ആകെ 63 ലക്ഷം രൂപയുടെ ആസ്തിയുണ്ടെന്നാണ് സ്വരാജ് വ്യക്തമാക്കിയിട്ടുള്ളത്. ഭാര്യയ്ക്ക് രണ്ടു കാറുകളുണ്ട്. ഒന്ന് 2025 മോഡല്‍ മെറിഡിയന്‍ ലോംഗിറ്റിയൂഡ് പ്ലസ്. 36 ലക്ഷം രൂപയാണ് സത്യവാങ്മൂലത്തില്‍ ഇതിന് വില കാണിച്ചിട്ടുള്ളത്. നാലുലക്ഷത്തിലേറെ രൂപ വില വരുന്ന 2013 മോഡല്‍ ഫോര്‍ഡ് ഫിഗോ കാറും ഭാര്യയ്ക്ക് ഉണ്ടെന്ന് സ്വരാജ് വ്യക്തമാക്കിയിട്ടുണ്ട്.

എട്ടുകോടിയുടെ ആസ്തിയുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനും സ്വന്തമായി വാഹനമില്ല. ഭാര്യയുടെ പേരില്‍ 2,50,000 രൂപ വിലയുള്ള 2018 മോഡല്‍ നിസാന്‍ മൈക്രയും 3,50,000 രൂപ വില വരുന്ന എറ്റിയോസ് ലിവയുമാണ് ഉള്ളത്. 52 കോടി രൂപയുടെ ആസ്തിയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറിന് 2016 മോഡല്‍ ടൊയോട്ട ഇന്നോവയാണ് സ്വന്തമായുള്ളത്. 16.45 ലക്ഷം രൂപയാണ് ഇതിന് വിലയായി കാണിച്ചിരിക്കുന്നത്. അന്‍വറിന് രണ്ടു ഭാര്യമാരുണ്ട്. അവരുടെ പേരില്‍ വാഹനങ്ങള്‍ ഇല്ല.

ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ്ജിനും സ്വന്തമായി കാറില്ല. എന്നാല്‍ ഭാര്യയ്ക്ക് 10 ലക്ഷം രൂപ വിലമതിക്കുന്ന മാരുതി കാറുണ്ടെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. എസ്ഡിപിഐ സ്ഥാനാര്‍ത്ഥി സാദിഖ് നടുത്തൊടിയുടെ കൈവശം 2023 മോഡല്‍ ഹ്യൂണ്ടായ് ഐ20യാണുള്ളത്. എട്ടുലക്ഷം രൂപ വിലയാണ് ഇതിനു കാണിച്ചിരിക്കുന്നത്. ഹോണ്ടയുടെ ഇരുചക്രവാഹനവും സ്വന്തമായുണ്ട്.

അതേസമയം സിപിഎം നേതാവിന് ആഢംബര കാറുണ്ടെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങളെ സ്വരാജ് വിമര്‍ശിച്ചു. ഭാര്യ ഒരു സംരംഭകയാണ്. ഇടപ്പള്ളി ഫെഡറല്‍ ബാങ്കില്‍ നിന്നും വ്യാപയെടുത്താണ് അവര്‍ കാര്‍ വാങ്ങിയത്. ഈ നാട്ടില്‍ ആര്‍ക്കും വായ്പയെടുത്ത് വാഹനം വാങ്ങാന്‍ അവകാശം ഉണ്ടെന്നാണ് താന്‍ മനസ്സിലാക്കുന്നത്. സോഷ്യല്‍മീഡിയയിലെ ആരുടെയെങ്കിലും അനുവാദം കൂടി വേണമെന്ന് അറിയില്ലായിരുന്നുവെന്നും സ്വരാജ് അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com