സ്വകാര്യ ആശുപത്രികള്‍ക്ക് എങ്ങനെ വാക്‌സിന്‍ ലഭിക്കുന്നുവെന്ന് ഹൈക്കോടതി; കേന്ദ്രം കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സംസ്ഥാനം

ന്യായവിലയ്ക്ക് വാക്സിന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുന്നില്ലെന്നും കേന്ദ്ര നിലപാട് കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും സംസ്ഥാനം ഹൈക്കോടതിയില്‍ ആരോപിച്ചു
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
Updated on
1 min read

കൊച്ചി: കേന്ദ്രത്തിന്റെ വാക്സിന്‍ നയത്തെ വീണ്ടും വിമര്‍ശിച്ച് സംസ്ഥാനം ഹൈക്കോടതിയില്‍. ന്യായവിലയ്ക്ക് വാക്സിന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുന്നില്ലെന്നും കേന്ദ്ര നിലപാട് കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും സംസ്ഥാനം ഹൈക്കോടതിയില്‍ ആരോപിച്ചു. വാക്സിന്‍ നയം സംബന്ധിച്ച് കോടതി കേന്ദ്രത്തെ ഇന്നും വിമര്‍ശിച്ചു. സര്‍ക്കാരിന് എന്തുകൊണ്ടാണ് വാക്സിന്‍ കിട്ടാത്തതെന്ന് കോടതി ചോദിച്ചു. 

വാക്സിന്‍ ലഭ്യത സംബന്ധിച്ച ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.എത്രയും വേഗം സംസ്ഥാനത്തിന്റെ ആവശ്യത്തിനനുസരിച്ച് വാക്സിന്‍ ലഭ്യമാക്കാനുള്ള സാഹചര്യം കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ വാക്സിന്‍ നയം കാരണം രാജ്യത്ത് വാക്സിനുകള്‍ക്ക് വ്യത്യസ്ത വിലകളാണുള്ളത്. കേന്ദ്രം വാക്സിന്‍ കരിഞ്ചന്തയ്ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് സംസ്ഥാനം കോടതിയില്‍ ആരോപിച്ചു. 

സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്ന വിലയ്ക്ക് വാക്സിന്‍ വാങ്ങാന്‍ തയ്യാറാണോ എന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു. ഒരു കാരണവശാലും അത് സാധ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.  സര്‍ക്കാരിന് എന്തുകൊണ്ടാണ് വാക്സിന്‍ കിട്ടാത്തതെന്ന് കോടതി ചോദിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വാക്സിന്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയിട്ടും എന്തുകൊണ്ടാണ് വാക്സിന്‍ ലഭ്യതക്കുറവ് അനുഭവപ്പെടുന്നത്. ലഭ്യതക്കുറവ് പറയുമ്പോഴും സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന്‍ ലഭിക്കുന്നുണ്ട്. ഇതെങ്ങനെ സംഭവിക്കുന്നു. സര്‍ക്കാരിന് നല്‍കാതെ സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുകയാണോ എന്ന് കോടതി ചോദിച്ചു.

എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ തടസ്സമെന്താണെന്നും മുന്‍പ് കേന്ദ്രസര്‍ക്കാരിനോട് കോടതി ചോദിച്ചിരുന്നു. കോവിഡ് രോഗവ്യാപനം രൂക്ഷമായ ഈ സാഹചര്യത്തില്‍ ഫെഡറലിസവും മറ്റും നോക്കിയിരിക്കുകയല്ല വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com