

കൊല്ലം: ആള്‍ത്താമസമില്ലാത്ത വീട്ടുവളപ്പില്‍ വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍. പത്ര ഏജന്റായ കൊട്ടിയം സ്വദേശി ജി ബാബുവാണ് (65) മരിച്ചത്. കൊട്ടിയം-മയ്യനാട് റോഡില്‍ സര്‍ക്കാരിന്റെ ട്രാന്‍സിസ്റ്റ് ഹോമിന് എതിര്‍വശത്തുള്ള വീട്ടുവളപ്പിൽ ബുധനാഴ്ച 11 മണിയോടെയാണ് മൃതദേഹം കാണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ വീട്ടിൽ നിന്ന് പോയ ബാബു പിന്നീട് കാണാതാവുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ പത്ര വിതരണത്തിന് ശേഷം ഇദ്ദേഹം ഒന്‍പതരയോടെ വീട്ടിലെത്തി വിശ്രമിച്ച ശേഷം പത്രത്തിന്റെ വരിസംഖ്യ ശേഖരിക്കുന്നതിന് പുറത്തുപോയിരുന്നു. കൊട്ടിയം ജങ്ഷനടുത്തുള്ള ജന്‍ധന്‍ മെഡിക്കല്‍ സ്റ്റോറിന് സമീപം സ്‌കൂട്ടര്‍ വെച്ച ശേഷം നടന്നാണ് പിരിവിന് പോയത്.
വൈകീട്ട് മൂന്നോടെ വീട്ടില്‍ മടങ്ങിയെത്തിയെങ്കിലും സ്‌കൂട്ടറിന്റെ താക്കോല്‍ കളഞ്ഞു പോയതിനാൽ അത് തിരക്കി പുറത്തുപോയ ബാബു പിന്നീട് മടങ്ങിയെത്തിയില്ല. രാത്രി വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുലര്‍ച്ചെ പത്രക്കെട്ടുകള്‍ വരുന്ന സമയം മടങ്ങിയെത്തുമെന്ന് കരുതിയെങ്കിലും വന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു.
ബുധനാഴ്ച രാവിലെ കൊട്ടിയത്തെ ബാങ്കില്‍ പത്രം നല്‍കിയ ശേഷം നടന്നുവരുകയായിരുന്ന ഭാര്യയാണ് വീടിനടുത്ത് ആള്‍ത്താമസമില്ലാതെ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന വീടിനോട് ചേര്‍ന്ന് മൃതദേഹം കണ്ടത്. വീട്ടിലെത്തിയ ശേഷം മകനെ വിളിച്ചുവരുത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. കൊട്ടിയം പൊലീസെത്തി നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates