

കോഴിക്കോട്: പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രകടനങ്ങള്‍ നടത്തിയതോടെ കോഴിക്കോട് നഗരത്തില്‍ സംഘര്‍ഷാവസ്ഥ. പുതിയ മാര്‍ക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതിന് തൊട്ടുമുന്‍പായിരുന്നു വ്യാപാരികളുടെയും തൊഴിലാളികളുടെയും പ്രതിഷേധം. പാളയം മാര്‍ക്കറ്റ് മാറ്റുന്നതിനെ അനുകൂലിക്കുന്നവും എതിര്‍ക്കുന്നവരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രതിഷേധത്തിനിടെ, കല്ലുത്താന്‍ കടവില്‍ പുതിയ വെജിറ്റബിള്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
നല്ല കാര്യങ്ങള്‍ നടന്നാല്‍ അത് നല്ലതാണെന്ന് അംഗീകരിച്ചാല്‍ പ്രയാസമാണെന്ന് ചിന്തിക്കുന്ന തരത്തിലേക്ക് ചിലര്‍ മാറുകയാണ്. നല്ലകാര്യത്തിന് എല്ലാവരും ഒത്തുചേരുക എന്നതാണ് പ്രധാനം. നമ്മളില്ലെന്ന് ഒരു കൂട്ടര്‍ മുന്‍കൂട്ടി പറയുകയാണ്. ഇപ്പോ എല്ലാവര്‍ക്കും കാര്യങ്ങള്‍ മനസിലായി തുടങ്ങി. എന്തിനാണ് നാടിന്റെ ഒരു നല്ലകാര്യത്തെ അംഗീകരിക്കാതെ തള്ളിപ്പറയാന്‍ തയ്യാറാവുന്നത്. എന്താണ് അതിന് പിന്നിലുള്ള ചേതോവികാരം മുഖ്യമന്ത്രി ചോദിച്ചു.
നാടിന് ഗുണകരമായിട്ടുള്ളതാണെങ്കില്‍ അതിനെ അനുകൂലിക്കുകയല്ലേ എല്ലവരും ചെയ്യേണ്ടത്. ഭരണാധികാരികള്‍ കൃത്യതയോടെ കാര്യങ്ങള്‍ നിര്‍വഹിക്കാതെ വന്നാല്‍ പ്രതിപക്ഷം അതിനെ വിമര്‍ശിക്കുന്നത് മനസിലാകും. നാടിന്റെ വികസനത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളെ അനുകൂലിക്കാതിരിക്കാമോ?. എല്ലാ കാര്യത്തെയും എതിര്‍ക്കാനാണോ പ്രതിപക്ഷം. നല്ല കാര്യങ്ങള്‍ അംഗീകരിക്കയും അവ നടപ്പാക്കാന്‍ പിന്തുണ നല്‍കുകയുമല്ലേ പ്രതിപക്ഷം ചെയ്യേണ്ടത്. അടുത്ത കാലത്തായി കേരളത്തില്‍ ഈ പ്രവണത ശക്തിപ്പെട്ട് വരികയാണ്. ഈ കാലത്ത് നേട്ടമൊന്നും ഉണ്ടായില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. കണ്‍മുന്നിലുളള നേട്ടങ്ങള്‍ കണ്ടില്ലെന്ന് നടിക്കുയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ പാളയം മാര്‍ക്കറ്റില്‍ തന്നെ വ്യാപാരം തുടരുമെന്നും കല്ലുത്താന്‍കടവിലെ പുതിയ മാര്‍ക്കറ്റിലേക്കു മാറില്ലെന്നുമാണ് പ്രതിഷേധിക്കുന്ന വ്യാപാരികള്‍ പറയുന്നത്. നല്ല മുറികള്‍ മറ്റു പലരും സ്വന്തമാക്കിയതിനു ശേഷമാണ് പാളയത്തെ വ്യാപാരികള്‍ക്ക് പുതിയ സമുച്ചയത്തില്‍ മുറി അനുവദിച്ചതെന്നും പുതിയ മാര്‍ക്കറ്റിന്റെ നിര്‍മാണം അശാസ്ത്രീയമാണെന്നും ഇവര്‍ പറയുന്നു. പുതിയ മാര്‍ക്കറ്റ് കെട്ടിടത്തിലെ കടകളില്‍ പഴങ്ങളും പച്ചക്കറിയും ചീഞ്ഞുപോകുന്ന സ്ഥിതിയുണ്ടാകുമെന്നും പാളയം മാര്‍ക്കറ്റ് ഒരു കാരണവശാലും ഇപ്പോഴത്തെ സ്ഥലത്തു നിന്നു മാറ്റരുതെന്നു പ്രതിഷേധക്കാര്‍ പറഞ്ഞു. പാളയത്തെ മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്കു മാറ്റുമ്പോള്‍ തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങളൊന്നും പരിഹരിച്ചില്ലെന്ന് ഇവര്‍ പറഞ്ഞു.
പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റരുതെന്നതൊഴികെയുള്ള വ്യാപാരികളുടെയും തൊഴിലാളികളുടെയും ആവശ്യമൊഴികെ മറ്റ് എല്ലാം പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടതായി ഡെപ്യൂട്ടി മേയര്‍ പറഞ്ഞു. ആവശ്യമെങ്കില്‍ ഇനിയും തൊഴിലാളികളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ മാര്‍ക്കറ്റിന് നിര്‍മാണ ചെലവ് 100 കോടി
അത്യാധുനിക സംവിധാനങ്ങളോടെയാണ് കല്ലുത്താൻ കടവിൽ ‘ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്’ നിർമാണം പൂർത്തിയാക്കിയിര്രുന്നത്. കല്ലുത്താൻ കടവിലെ അഞ്ചര ഏക്കറിലാണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ മാർക്കറ്റ് നിർമിച്ചത്. കോർപറേഷന്റെ പിപിപി മാതൃകയിലുള്ള പദ്ധതിയിൽ ബിഒടി അടിസ്ഥാനത്തിൽ നിർമാണം നടത്തിയത് കല്ലുത്താൻ കടവ് ഏരിയ ഡവലപ്മെന്റ് കമ്പനി (കാഡ്കോ) ആണ്.
2009-ൽ തറക്കല്ലിട്ട പദ്ധതിക്ക് കോർപറേഷൻ 30 കോടി രൂപ ചെലവിൽ സ്ഥലം നൽകി. 100 കോടി രൂപ ചെലവഴിച്ചാണു മാർക്കറ്റ് നിർമാണം പൂർത്തിയാക്കിയത്. 6 ബ്ലോക്കുകളായി നിർമിച്ച മാർക്കറ്റിൽ പ്രധാന ബ്ലോക്കിന്റെ മുകൾ ഭാഗത്തുൾപ്പെടെ 500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. മൂന്നര ലക്ഷം ചതുരശ്ര അടിയിൽ നിർമിച്ച കെട്ടിടത്തിൽ 310 പഴം - പച്ചക്കറി കടകൾക്ക് സൗകര്യമുണ്ട്. പാളയത്ത് കച്ചവടം നടത്തുന്നതിനു ലൈസൻസുള്ള 153 കച്ചവടക്കാർക്ക് ന്യൂ മാർക്കറ്റിൽ മുറികളും ഒരുക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
