

തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണ ശരങ്ങൾ തൊടുത്തെങ്കിലും എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയിൽ അദ്ദേഹം ഒന്നും മിണ്ടിയില്ല. സിപിഎം ആർഎസ്എസിനെ പ്രതിരോധിച്ച കാര്യം പറഞ്ഞായിരുന്നു അദ്ദേഹം വിവാദത്തിൽ ആദ്യമായി മൗനം മുറിച്ചത്. വിട്ടുവീഴ്ചയില്ലാതെ വര്‍ഗീതയക്കെതിരെ പോരാടിയ ചരിത്രമാണ് സിപിഎമ്മിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കോവളം ഏരിയ കമ്മിറ്റി ഓഫീസ് (ഇകെ നായനാർ സ്‌മാരക മന്ദിരം) ഉദ്‌ഘാടന വേദിയിലാണ് അദ്ദേഹം കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചത്.
കഴിഞ്ഞ കാല രാഷ്ട്രീയ ചരിത്രം പറഞ്ഞ് അദ്ദേഹം കോൺഗ്രസിനെ കടന്നാക്രമിച്ചു. ദേശീയ തലത്തിൽ കോൺഗ്രസും ആർഎസ്എസും തമ്മിൽ ഏതു തരത്തിലുള്ള ബന്ധമായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു.
'1984ൽ ആർഎസ്എസിന്റെ സർ സംഘ ചാലക് മധുകർ ദത്താത്രേയ ദേവറസുമായി അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി തെരഞ്ഞെടുപ്പ് ധാരണ അടക്കം ഉണ്ടാക്കി. അതു ചരിത്രത്തിന്റെ ഭാഗമായ കാര്യമാണ്. ആർക്കാണ് ആർഎസ്എസുമായി ബന്ധം? അവരോട് സോഫ്റ്റ് കോർണർ?'
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'1987ലെ ഹാഷിൻപുർ കൂട്ടക്കൊല രാജ്യത്തിന്റെ മനഃസാക്ഷിക്കു മറക്കാൻ കഴിയില്ല. അന്ന് യുപിയിലെ കോൺഗ്രസ് സർക്കാരും പൊലീസും ചേർന്നു നടപ്പാക്കിയത് ആർഎസ്എസ് ആഗ്രഹിച്ച കാര്യമല്ലേ. 42 മുസ്ലിം യുവാക്കളെ അന്ന് യുപി പൊലീസ് ഇല്ലാതാക്കി. ഈ കൂട്ടക്കൊലയ്ക്ക് ശേഷമാണ് സംഘപരിവാർ അവരുടെ ഹിംസാത്മക രാഷ്ട്രീയം വലിയ തോതിൽ ആരംഭിച്ചത്.'
'ആര്‍എസ്എസ് പ്രീണനം പാര്‍ട്ടി നയമല്ല. ആര്‍എസ്എസിനെ എന്നും പ്രതിരോധിച്ചത് സിപിഎമ്മാണ്. എന്തോ വലിയ കാര്യം നടന്നെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. ആര്‍എസ്എസിനെ പ്രതിരോധിച്ച് ജീവനുകള്‍ നഷ്ടപ്പെട്ടത് സിപിഎമ്മിനാണ്. തലശേരി കലാപം നിങ്ങള്‍ ഓര്‍ക്കുന്നില്ലേ. തലശ്ശേരി പള്ളിക്ക് സിപിഎം സംരക്ഷണം നല്‍കി. അന്ന് ജീവന്‍ നഷ്ടപ്പെട്ടത് സിപിഎമ്മിന് മാത്രം.'
'ആര്‍എസ്എസ് ശാഖയക്ക് കാവലെന്ന് വിളിച്ചു പറഞ്ഞത് കെ സുധാകരനാണ്. ഗോള്‍വാക്കറുടെ ഫോട്ടോയ്ക്ക് മുന്നില്‍ വണങ്ങി നിന്നത് ആരാണെന്ന് ഓര്‍ക്കണം'- അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates