

കൊച്ചി: കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് വനം വകുപ്പ് ഉത്തരവിട്ടു. ജനവാസ കേന്ദ്രത്തിലേക്കിറങ്ങിയ കാട്ടാനക്ക് പരിക്കേറ്റത് തുടങ്ങി പോസ്റ്റ്മോർട്ടം വരെയുള്ള സംഭവങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അനക് ട്രസ്റ്റ് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ: പി പുകഴേന്തി അന്വേഷണത്തിന് ഉത്തരവിട്ടത്.
മയക്ക് വെടി വെയ്ക്കുന്നതിൽ അടക്കം കേന്ദ്ര വനം - വന്യജീവി മന്ത്രാലയത്തിൻ്റെ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും അനക് ട്രസ്റ്റ് നൽകിയ പരാതിയിൽ ആരോപണമുണ്ട്.
കോതമംഗലം വനമേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ ജനവാസമേഖലകളിൽ നിരന്തരം പ്രവേശിച്ച് നാശനഷ്ടമുണ്ടാക്കിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ നേരത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാത്തിൽ ആനയെ മയക്കുവെടി വെച്ച് ചികിത്സ നൽകിയ ശേഷം കരിമ്പാനി വന മേഖലയിലേക്ക് തിരിച്ചുവിട്ടത്.
വനംവകുപ്പ് നിരീക്ഷണത്തിനായി ആനയെ റേഡിയോ കോളർ ഘടിപ്പിച്ചിരുന്നു. തുടർച്ചയായി ഒരേ സ്ഥലത്ത് തന്നെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കാണിച്ചതിനെ തുടർന്ന് വനംവകുപ്പ് വാച്ചർമാരും ഉദ്യോഗസ്ഥരും നടത്തിയ തിരച്ചിലിലാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മറ്റ് കാട്ടാനകളുമായുള്ള ഏറ്റുമുട്ടലാണോ അതോ വാർദ്ധക്യസഹജമായ അസുഖങ്ങളാണോ മരണകാരണമെന്ന് വ്യക്തമല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates